ന്യൂഡൽഹി: കൊവിഡ് ബാധിച്ച് യു.പിയിലെ അലിഗഡ് മുസ്ളിം സർവകലാശാലയിൽ മരിച്ചത് 19 അദ്ധ്യാപകരുൾപ്പെടെ 44 ജീവനക്കാർ. 25 പേർ നോൺ ടീച്ചിംഗ് സ്റ്റാഫുകളാണ്. കൊവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ വകഭേദമാണോ സർവകലാശാലയിൽ വ്യാപിക്കുന്നതെന്നറിയാൻ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ഡൽഹിയിലെ സി.എസ്.ഐ.ആറിന്റെ ലാബിലേക്ക് അയച്ചതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഡീനും ചെയർമാനും ഉൾപ്പെടെ മുതിർന്ന പ്രൊഫസർമാരടക്കം മരിച്ചിട്ടുണ്ട്. ശനിയാഴ്ച നിയമ പഠനവിഭാഗത്തിലെ മുഹമ്മദ് ഷക്കീൽ അഹമ്മദ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സൈക്കോളജി ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ സാജിദ് അലിഖാൻ, മെഡിസിൻ വിഭാഗം തലവൻ ഷദാബ് അഹമ്മദ് ഖാൻ, സംസ്‌കൃത വിഭാഗം മുൻ തലവൻ ഖാലിദ് ബിൻ യൂസുഫ് തുടങ്ങിയവരും അടുത്തിടെ മരിച്ചു. പൊളിറ്റിക്കൽ സയൻസ്, നിയമം, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഭാഗങ്ങളിലെയെല്ലാം കൊവിഡ് ബാധിച്ച് അദ്ധ്യാപകർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. അലിഗഡിനെ കൂടാതെ ഡൽഹി സർവകലാശാലയിൽ 24ഓളം അദ്ധ്യാപകരും ജാമിയ മിലിയ ഇസ്ലാമിയയിൽ നാലു പ്രൊഫസർമാരും ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |