ന്യൂഡൽഹി: തൊഴിലാളികൾക്ക് പ്രത്യേകം താമസ, പരിശോധന, മെഡിക്കൽ സഹായം, ഐസോലേഷൻ സൗകര്യങ്ങൾ തുടങ്ങിയവ ഏർപ്പെടുത്തി കൊവിഡ് പ്രോട്ടോക്കോൾ പലിക്കുന്നതിനാൽ സെൻട്രാ വിസ്താ പദ്ധതി നിറുത്തിവയ്ക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഈ വിവരങ്ങൾ മറച്ചുവച്ച് നിർമ്മാണത്തിനെതിരെ നൽകിയ ഹർജി തള്ളണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
സെൻട്രൽ വിസ്‌താ പദ്ധതിയിൽ ജോലി ചിയ്യുന്ന 400 തൊഴിലാളികളിൽ 250 പേർക്ക് താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സാനിറ്റൈസേഷൻ, തെർമൽ സ്ക്രീനിംഗ്, മാസ്ക് ധരിക്കൽ തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കുന്നു. കരാറുകാർ എല്ലാ തൊഴിലാളികൾക്കും ഇൻഷ്വറൻസ് ഉറപ്പാക്കി. ഇക്കാര്യങ്ങളെല്ലാം പൊതുഇടത്തിൽ ലഭ്യമാണ്. ഡൽഹിയിൽ ഏപ്രിൽ 19ന് കർഫ്യൂ പ്രഖ്യാപിക്കുന്നത് മുമ്പേ 400 തൊഴിലാളികളും സൈറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഡൽഹിയിൽ പലയിടത്തായി 19ഒാളം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പരാതിക്കാർ സെൻട്രൽ വിസ്താ പദ്ധതിയെ മാത്രം ലക്ഷ്യമിട്ടിരിക്കുകയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
ഹർജിക്കാർ പരാതിയിൽ പറയുന്നത് സെൻട്രൽ വിസ്താ പദ്ധതിയല്ലെന്നും റിപ്പബ്ളിക് ദിന പരേഡ് നടക്കുന്ന രാജ്പഥിന് ഇരുവശത്തുമുള്ള സെൻട്രൽ വിസ്താ അവന്യൂ പുനഃനിർമ്മാണമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര വഴി അന്യ മൽഹോത്ര, സൊഹൈൽ ഹാഷ്‌മി എന്നിവരാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ വിസ്താ പദ്ധതി നിർമ്മാണം നിറുത്തിവയ്ക്കണമെന്ന ഹർജി നൽകിയത്. പദ്ധതി അവശ്യപ്രവൃത്തിയായി ഉൾപ്പെടുത്തിയതിനെയും അവർ ചോദ്യം ചെയ്യുന്നു. കേസ് ഹൈക്കോടതി ഇന്ന് കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |