ന്യൂഡൽഹി:കൊവിഡ് മഹാമാരി ലോകത്തെ വെല്ലുവിളിക്കുകയാണെന്നും അദൃശ്യ ശത്രുവിനെതിരെ കേന്ദ്രസർക്കാർ എല്ലാ ശക്തിയോടെയും പോരാടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കിസാൻ സമ്മാൻ നിധി (പി.എം കിസാൻ) പദ്ധതിയുടെ എട്ടാം ഗഡു അനുവദിക്കുന്ന ചടങ്ങിൽ കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
9,50,67,601 ഗുണഭോക്താക്കൾക്കുള്ള 20,668 കോടിയോളം രൂപയാണ് അനുവദിച്ചത്.
കൊവിഡ് മൂലം ഉറ്റവരെ നഷ്‌ടമായവരുടെ വേദന താനും മനസിലാക്കുന്നു. പ്രധാന സേവകൻ എന്ന നിലയിൽ നിങ്ങളുടെ എല്ലാ വികാരങ്ങളും പങ്കിടാൻ ആഗ്രഹിക്കുന്നു. അദൃശ്യ ശത്രുവിനെതിരെ പൊരുതി രാജ്യത്തിന്റെ വേദന ലഘൂകരിക്കാൻ എല്ലാ സർക്കാർ വകുപ്പുകളും രാപ്പൽ പ്രവർത്തിക്കുകയാണ്.
ദുഷ്‌കരമായ സമയങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെടുന്ന രാജ്യമല്ല ഇന്ത്യ. ഈ വെല്ലുവിളിയെ ശക്തിയും അർപ്പണബോധവും കൊണ്ട് മറികടക്കും. ഗ്രാമങ്ങളിൽ കൊവിഡ് വ്യാപിക്കുന്നത് ഗൗരവത്തോടെ കാണണം. എല്ലാ മേഖലകളിലും ശരിയായ അവബോധവും ശുചിത്വവും ഉറപ്പാക്കണം.
കൊവിഡ് വാക്സിൻ രോഗവ്യാപനം ഗുരുതരമാകുന്നത് തടയും. വേഗത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഒന്നായി പരിശ്രമിക്കുകയാണ്. രാജ്യത്താകെ 18 കോടി ഡോസുകൾ നൽകി. ഓക്‌സിജൻ വിതരണം ഉറപ്പാക്കാൻ സായുധസേന പൂർണ ശക്തിയോടെ പ്രവർത്തിക്കുന്നു. റെയിൽവേയും ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിനുകൾ ഓടിക്കുന്നു. മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കരിഞ്ചന്ത തടയാൻ നിയമങ്ങൾ കർശനമാക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിലെ കർഷകർക്ക് കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യം ഇനി ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡിന്റെ സമയപരിധി നേരത്തേ നീട്ടിയിട്ടുണ്ടെന്നും ജൂൺ 30നകം തവണകളായി പുതുക്കാമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |