ന്യൂഡൽഹി: കൊവിഡ് ബാധിച്ച് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ സഹമന്ത്രിയും കേരള മുൻ ഗവർണറുമായ രഘുനന്ദൻ ലാൽ ഭാട്ട്യ എന്ന ആർ.എൽ.ഭാട്ട്യ (100) അന്തരിച്ചു.
2004 ജൂൺ 23 മുതൽ 2008 ജൂലായ് 10 വരെ കേരള ഗവർണറായിരുന്നു. എ.കെ.ആന്റണി, ഉമ്മൻചാണ്ടി, വി.എസ്.അച്യുതാനന്ദൻ എന്നിവരായിരുന്നു ഈ കാലയളവിൽ മുഖ്യമന്ത്രിമാർ. തുടർന്ന് 2009 വരെ ബീഹാർ ഗവർണറായും പ്രവർത്തിച്ചു.
അമൃത്‌സറിലെ ധനിക വ്യവസായ കുടുംബത്തിലാണ് ജനിച്ചത്. അമ്മാവൻ ദുർഗാദാസ് ഭാട്ടിയയുടെ മരണത്തെ തുടർന്ന് 1972ൽ അമൃത്‌സർ ലോക്സഭാ സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ആർ.എൽ.ഭാട്ട്യ 1980, 1984, 1991, 1986, 1999 വർഷങ്ങളിൽ സീറ്റ് നിലനിറുത്തി. 2004ൽ ബി.ജെ.പി ബാനറിൽ മത്സരിച്ച മുൻ ക്രിക്കറ്റ് താരം സിദ്ധുവിനോട് പരാജയപ്പെട്ടു.
1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺഗ്രസ് അദ്ധ്യക്ഷനായി പ്രവർത്തിച്ച ഭാട്ട്യ 1991ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി. 1992 മുതൽ ഒരു വർഷമാണ് നരസിംഹ റാവു സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |