ന്യൂഡൽഹി: കൊവിഡിനെ നേരിടാൻ ഗ്രാമങ്ങളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ കാര്യക്ഷമമായ വിതരണ പദ്ധതി ആവിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ഓഡിറ്റിംഗ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സ്ഥിതിയും വാക്‌സനേഷനും വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
ഗ്രാമങ്ങളിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണം. ഉപകരണങ്ങൾ തടസമില്ലാതെ പ്രവർത്തിക്കാൻ വൈദ്യുതിയും ഉറപ്പാക്കണം. പഞ്ചാബിൽ കേന്ദ്രസർക്കാർ നൽകിയ വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായെന്ന വാർത്ത ഗൗരവമായി കാണണം. കേന്ദ്രം നൽകുന്ന വെന്റിലേറ്ററുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ടോ എന്നുറപ്പാക്കാൻ അടിയന്തര ഓഡിറ്റ് നടത്തണം.
പോസിറ്റിവിറ്റി കൂടിയ ജില്ലകളുള്ള സംസ്ഥാനങ്ങൾക്ക് പ്രാദേശികമായ കണ്ടെയിൻമെന്റ് തന്ത്രങ്ങളാണ് അനിവാര്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവിടങ്ങളിൽ ആർ. ടി. പി.സി.ആർ, റാപ്പിഡ് ടെസ്റ്റുകൾ വഴി പരിശോധന കൂടുതൽ വർദ്ധിപ്പിക്കണം. പ്രതിദിന നിരക്ക് കൂടിയാലും സംസ്ഥാനങ്ങൾ സുതാര്യമായി റിപ്പോർട്ട് ചെയ്യണം. ഗ്രാമങ്ങളിൽ വീടുതോറുമുള്ള പരിശോധനയും നിരീക്ഷണവും വർദ്ധിപ്പിക്കണം. ആശ, അംഗൻവാടി വർക്കർമാർക്ക് എല്ലാ സഹായവും നൽകി ശാക്തീകരിക്കണം. ഗ്രാമങ്ങളിലെ ഐസൊലേഷൻ, ചികിത്സ തുടങ്ങിയവയുടെ മാർഗ നിർദ്ദേശങ്ങൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കണം.കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ശാസ്ത്രജ്ഞരും വിദഗ്ദ്ധരും തുടർന്നും നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. മാർച്ച് ആദ്യം രാജ്യത്ത് ആഴ്ചയിൽ 50 ലക്ഷം പരിശോധനകളായിരുന്നത് ഇപ്പോൾ 1.3 കോടിയായി വർദ്ധിച്ചു. 45 വയസ്സിന് മുകളിലുള്ളവരുടെ സംസ്ഥാന അടിസ്ഥാനത്തിലുള്ള വാക്സിനേഷൻ കണക്കും പ്രധാനമന്ത്രിക്ക് നൽകി. വാക്സിൻ ലഭ്യത കൂട്ടാനുള്ള നടപടികളും ചർച്ച ചെയ്തു. വാക്സിനേഷൻ വേഗത്തിലാക്കാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |