കൊൽക്കത്ത: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പശ്ചിമ ബംഗാളിൽ മൂന്ന് ബി.ജെ.പി എം.എൽ.എമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശങ്കർ ഘോഷ്, അനന്ദമോയ് ബർമൻ, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.
വടക്കൻ ബംഗാളിൽ കൊവിഡ് മരണസംഖ്യ ഉയരുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നാരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് എം.എൽ.എമാരെ അറസ്റ്റ് ചെയ്തത്. സിലിഗുരിയിലെ സഫ്ദർ ഹാഷ്മി ചൗക്കിൽ ധർണ നടത്തിയ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ നടത്തിയതെന്നും സ്ഥലത്ത് ആൾക്കൂട്ടം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും എം.എൽ.എമാർ ആരോപിച്ചു.
അതേസമയം, ലോക്ക്ഡൗണിൽ പ്രതിഷേധം സംഘടിപ്പിച്ച് ജനങ്ങളെ ഒറ്റിക്കൊടുക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ദുരന്ത സാഹചര്യത്തെ പോലും രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും തൃണമൂൽ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |