മുംബയ്: അറബിക്കടലിൽ അതിതീവ്ര കൊടുങ്കാറ്റായി രൂപപ്പെട്ട ടൗക്‌തെ മഹാരാഷ്ട്ര തീരത്ത് കനത്ത നാശം വിതച്ചു. ഇന്നലെ വൈകിട്ട് 2.30ഓടെയാണ് ടൗക്‌തെ മഹാരാഷ്ട്ര തീരം തൊട്ടത്. കൊങ്കൺ, താനെ, പാൽഘട്ട്, റായ്ഗഡ്, പൂനെ, അഹമ്മദാബാദ്, ഔറംഗാബാദ്, നാസിക് എന്നിവിടങ്ങളിൽ കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. മണിക്കൂറിൽ 120 കി.മീ വേഗതയിലാണ് മുംബയിൽ കാറ്റ് വീശിയത്. റായ്ഗഡിൽ മഴക്കെടുതിയിൽപ്പെട്ട് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 9,000ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നവി മുംബയിൽ മതിലിടിഞ്ഞ് വീണും ബീച്ചിലെ വിളിക്ക്മരം തകർന്നും രണ്ടു പേർ മരിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് മുംബയ് വിമാനത്താവളം വൈകിട്ട് നാലുവരെ അടച്ചിട്ടു. ചെന്നൈയിൽ നിന്നും മുംബയിലേക്കുള്ള വിമാനങ്ങൾ സൂററ്റിലേക്ക് വഴിതിരിച്ചുവിട്ടു. റായ്ഗഡ് ജില്ലയിൽ റെഡും മുംബയിൽ ഓറഞ്ചും അലർട്ട് പ്രഖ്യാപിച്ചു. മുംബയിലെ മോണോറെയിൽ സർവീസുകൾ നിറുത്തിവച്ചു. എൻ.ഡി.ആർ.എഫ് സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മുംബയിൽ വലിയ ഗ്രൗണ്ടുകളിൽ ഒരുക്കിയിരുന്ന താത്കാലിക കൊവിഡ് കെയർ സെന്ററുകളിൽ നിന്ന് രോഗികളെ ആശുപത്രികളിലേക്ക് മാറ്റി. ദേവ്ഗഡിൽ നിന്നും കടലിൽ പോയ ഒരു ബോട്ടിലെ നാല് മത്സ്യത്തൊഴിലാളികളെ കാണാതായെന്നും റിപ്പോർട്ടുണ്ട്. ബാക്കി ബോട്ടുകളെല്ലാം തിരിച്ചെത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഗുജറാത്ത്, ഗോവ മുഖ്യമന്ത്രിമാരെയും ദാമൻ ദിയു ലെഫ്. ഗവർണറെയും മോദി ഫോണിൽ ബന്ധപ്പെട്ട് വേണ്ട നിർദ്ദേശങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |