പുതുച്ചേരി: ആധുനിക തമിഴ് സാഹിത്യത്തിലെ കുലപതി 'കി രാ' എന്നറിയപ്പെട്ടിരുന്ന കി. രാജനാരായണൻ അന്തരിച്ചു. 98 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ വസതിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഫോക്‌ലോർ പ്രൊഫസറായി നിയമിതനായ 1989 മുതൽ രാജനാരായണൻ അവിടെയാണ് താമസിച്ചിരുന്നത്.
ചെറുകഥകൾ, നോവലുകൾ, നാടോടിക്കഥകൾ, ലേഖനങ്ങൾ തുടങ്ങിയവയിലൂടെ തമിഴ് സാഹിത്യലോകത്ത് അദ്ദേഹം തന്റേതായ ഇടം കണ്ടെത്തി. 'ഗോപല്ല ഗ്രാമം', അതിന്റെ രണ്ടാം ഭാഗമായ 'ഗോപല്ലപുരത്ത് മക്കൾ' എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവലുകളാണ്. രണ്ടാം ഭാഗത്തിന് 1991ൽ സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു. ജന്മദേശമായ കോവിൽപട്ടിക്ക് ചുറ്റുമുള്ള കൊടും ചൂടിൽ വരണ്ട കറുത്ത ഭൂമിയുടെയും അവിടത്ത ജനങ്ങളുടെയും കഥകളാണ് കി രാ കൂടുതലും എഴുതിയിരുന്നത്. കാരിശൽ കാട് എന്ന് തമിഴിൽ അറിയപ്പെടുന്ന ഈ നാട്ടിലെ ഐതീഹ്യങ്ങളും നാടോടിക്കഥകളും സമാഹരിക്കാൻ പതിറ്റാണ്ടുകൾ നീണ്ട ഗവേഷണം നടത്തിയിട്ടുണ്ട്. ആയിരത്തോളം പേജുള്ള ഗ്രന്ഥമായി അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1958ലെഴുതിയ 'മായമാൻ' ആണ് ആദ്യ ചെറുകഥ. 30ഓളം കൃതികൾ രചിച്ചു. 'കിടായി' എന്ന ചെറുകഥ 2003ൽ 'ഒരുത്തി' എന്ന പേരിൽ തമിഴ് സിനിമയായിരുന്നു. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പുതുച്ചേരി ലഫ്റ്റ. ഗവർണർ തമിഴിസൈ സൗന്ദർരാജൻ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.കി രാ താമസിച്ചിരുന്ന വസതി ലൈബ്രറിയാക്കണമെന്ന തമിഴ് എഴുത്തുകാരുടെ അഭ്യർത്ഥന പരിഗണിക്കുമെന്നും ഗവർണർ അറിയിച്ചു. ഭൗതിക ദേഹം പിന്നീട് അദേഹത്തിന്റെ സ്വദേശമായ തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടിക്ക് സമീപമുള്ള ഇടൈസേവൽ ഗ്രാമത്തിലേക്ക് കൊണ്ടു പോയി. അവിടെ ഒൗദ്യോഗിക ബഹുമതികളോടെസംസ്‌കരിക്കും.
ഗണവതിയമ്മാളാണ് ഭാര്യ. ദിവാകർ, പ്രഭാകർ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |