ന്യൂഡൽഹി: തനിക്കെതിരായ പരാതികളിലെ അന്വേഷണം മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കണമെന്നവശ്യപ്പെട്ട് മുംബയ് മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ഈ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് പിന്മാറിയ സാഹചര്യത്തിലാണിത്.
ജസ്റ്റിസുമാരായ വിനീത് ശരൺ, ബി.ആർ. ഗവായി എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് സിംഗിന്റെ ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടത്. കേസ് പരിഗണിക്കുന്നതിന് മുമ്പേ, താൻ ഇതിൽ നിന്ന് പിന്മാറുന്നതായി ജസ്റ്റിസ് ഗവായ് അറിയിക്കുകയായിരുന്നു. കാരണമൊന്നും
വ്യക്തമാക്കിയില്ല.
മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ പരാതി നൽകിയത് മുതൽ സംസ്ഥാന സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര ഹോം ഗാർഡിന്റെ ജനറൽ കമാൻഡറായ പരംബീർ സിംഗ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പല പരാതികളിലായി തനിക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സംസ്ഥാനത്ത് സ്വതന്ത്രമായ അന്വേഷണം നടക്കില്ലെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യം പരിഗണിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളും ഇനി വരാൻ പോകുന്നവയും സി.ബി.ഐയെപ്പോലുള്ള സ്വതന്ത്ര ഏജൻസിക്ക് വിടണമെന്നാണ് ഹർജിയിലെ ആവശ്യം.
വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലും വാഹന ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട സംഭവത്തിലും മുൻ മുംബയ് പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസേ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് അന്ന് മുംബയ് പൊലീസ് കമ്മിഷണറായിരുന്ന പരംബീർ സിംഗും സംസ്ഥാന സർക്കാരും ഇടഞ്ഞത്.
പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റിയതിന് പിന്നാലെ അന്നത്തെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച് സിംഗ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ പരാതിയിൽ സി.ബി.ഐ. അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ദേശ്‌മുഖിന് രാജി വയ്ക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |