ന്യൂഡൽഹി: കൊവിഡ് വൈറസിന്റെ രൂപമാറ്റം യുവാക്കളെയും കുട്ടികളെയും സംബന്ധിച്ച് ആശങ്കയുള്ളതാണെന്നും വാക്സിനുകൾ പാഴാക്കരുതെന്നും കേരളത്തിലെയടക്കം ജില്ലാ അധികൃതരുമായി നടത്തിയ വീഡിയോ കോൺഫറൻസ് സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
രൂപഭേദം വന്ന വൈറസ് ചെറുപ്പക്കാരെയും കുട്ടികളെയും ബാധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കുട്ടികളിലെയും ചെറുപ്പക്കാരിലെയും വൈറസ് ബാധ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ശ്രദ്ധയോടെ അവലോകനം ചെയ്യണം.
ഒരു വാക്സിൻ പാഴാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ആവശ്യമായ സുരക്ഷയാണ് നഷ്‌ടമാകുന്നത്. അതിനാൽ ഒാരോ വാക്സിൻ വയലും പാഴാക്കാതെ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഓരോ മഹാമാരിയും പുതിയ കണ്ടുപിടുത്തങ്ങളുടെ ആവശ്യകത പഠിപ്പിച്ചിട്ടുണ്ട്. വൈറസ് പുതിയ വകഭേദങ്ങൾ കൈവരിക്കുന്നതിനാൽ അതിനനുസൃതമായ തന്ത്രങ്ങളും മാർഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്.
രാജ്യത്ത് സജീവ കേസുകൾ കുറഞ്ഞു തുടങ്ങിയെങ്കിലും അണുബാധ ചെറിയ തോതിൽ പോലും നിലനില്ക്കുന്നിടത്തോളം കാലം വെല്ലുവിളി അവസാനിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേസുകൾ കുറയുമ്പോഴും ഗ്രാമീണ ഇന്ത്യ കൊവിഡ് രഹിതമാണെന്ന് ഉറപ്പാക്കണം. ജീവൻ രക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതം സുഗമമാക്കാനും മുൻഗണന നൽകണം. ഈ പോരാട്ടത്തിൽ വിജയിക്കാനും മുന്നോട്ട് പോകാനും പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ, കരിഞ്ചന്ത തടയൽ തുടങ്ങിയ നടപടികൾ ആവശ്യമാണെന്നും മോദി പറഞ്ഞു.
മോദി ഏകാധിപതിയെപ്പോലെ : മമത
കൊവിഡുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ മുഖ്യമന്ത്രിമാർക്ക് അഭിപ്രായം പറയാൻ അവസരം നൽകാതെയും സഹായം വാഗ്ദാനം ചെയ്യാതെയും ഏകാധിപത്യരീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.
മുഖ്യമന്ത്രിമാരെ അപമാനിച്ച് ജില്ലാ മജിസ്ട്രേട്ടുമാരോട് സംവദിച്ച് ഒരു ദിശയിൽ മാത്രമൊതുങ്ങുന്നതാണ് പ്രധാനമന്ത്രിയുടെ രീതികൾ. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിമാരെ ഭയമാണോ. സംസ്ഥാനങ്ങളിൽ കിടക്കകളുണ്ടോ, ഓക്സിജൻ ലഭ്യമാണോ, ബ്ളാക്ക് ഫംഗസ് ബാധയെങ്ങനെ എന്നൊന്നും ചോദിച്ചില്ല. കാര്യങ്ങൾ ലാഘവത്തോടെ കാണുന്ന പ്രധാനമന്ത്രിയുടെ ധാർഷ്‌ട്യം നിറഞ്ഞ പെരുമാറ്റം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതാണ്. സംസ്ഥാനങ്ങൾ കരാർ തൊഴിലാളികളോ, കളിപ്പാവകളോ ആണോ. ഏകാധിപത്യ പട്ടാള നിയമമാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും മമത പറഞ്ഞു. ബംഗാളിൽ അടിക്കടി വരുന്ന കേന്ദ്രസംഘത്തെ മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടന്നത് അന്വേഷിക്കാൻ യു.പിയിലേക്ക് അയയ്ക്കാത്തത് എന്താണെന്നും മമത ചോദിച്ചു.
അതേസമയം താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ വിലകെടുത്താനാണ് മമതയുടെ നീക്കമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |