ന്യൂഡൽഹി: നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് നേരിയ വോട്ടുകൾക്ക് തോറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നിയമസഭാംഗത്വം ഉറപ്പാക്കാൻ മുൻ മണ്ഡലമായ ഭവാനിപ്പൂരിൽ നിന്നുള്ള എം.എൽ.എ ശോഭൻദേബ് ചതോപാദ്ധ്യായ രാജിവച്ചു. മമതാ മന്ത്രിസഭയിൽ കൃഷി മന്ത്രിയായ ഇദ്ദേഹം മറ്റൊരു മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും.
മമത ഭവാനിപ്പൂരിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞ് സ്വയം ഒഴിയാൻ ശോഭൻദേബ് തീരുമാനിച്ചതാണെന്നും സമ്മർദ്ദമുണ്ടായില്ലെന്നും സ്പീക്കർ ബിമൻ ചാറ്റർജി രാജിക്കത്ത് ലഭിച്ച ശേഷം പറഞ്ഞു.
തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്ന പഴയ സഹപ്രവർത്തകൻ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മമത 2011, 2016 വർഷങ്ങളിൽ തന്നെ ജയിപ്പിച്ച ഭവാനിപ്പൂർ വിട്ട് നന്ദിഗ്രാമിൽ മത്സരിച്ചത്.
നന്ദിഗ്രാം മൂത്ത സഹോദരിയും ഭവാനിപ്പൂർ ഇളയ സഹോദരിയുമാണെന്ന് പറഞ്ഞാണ് ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സുവേന്ദുവിന്റെ വെല്ലുവിളി ഏറ്റെടുക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഭവാനിപ്പൂരിലും മത്സരിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും നന്ദിഗ്രാമിൽ മമതയ്ക്ക് ആത്മവിശ്വാസമില്ലെന്ന ബി.ജെ.പിയുടെ പരിഹാസത്തെ തുടർന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തുടർന്നാണ് 80കാരനായ ശോഭൻദേബിനെ കൊണ്ടുവന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന അദ്ദേഹം വൻ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർത്ഥി രുദ്രാനിൽ ഘോഷിനെ തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |