ഡെറാഡൂൺ: ലോകപ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനും വനനശീകരണത്തിനെതിരായ ചിപ്‌കോ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ഗാന്ധിയൻ സുന്ദർലാൽ ബഹുഗുണ കൊവിഡ് ബാധിച്ച് അന്തരിച്ചു. 94 വയസായിരുന്നു.
മേയ് എട്ടിന് കൊവിഡ് പോസിറ്റീവായ ബഹുഗുണ, പത്തുദിവസമായി ഋഷികേശ് എയിംസിൽ തീവ്രപരിചരണത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെ ഓക്സിജൻ താഴ്ന്ന് നില ഗുരുതരമാവുകയായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് 2009ൽ സുന്ദർലാൽ ബഹുഗുണയെ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
'പരിസ്ഥിതി സുസ്ഥിര സമ്പദ്‌വ്യവസ്ഥ' എന്ന മുദ്രാവാക്യം തന്നെ ആവിഷ്‌കരിച്ച ബഹുഗുണ ആഗോളതലത്തിൽ പ്രകൃതി പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. ഹിമാലയത്തിലെ കാടുകളുടെ സംരക്ഷണത്തിനായി വർഷങ്ങളോളം ശബ്ദമുയർത്തി. ചിപ്‌കോ പ്രസ്ഥാനത്തിന് (ചിപ്‌കോ ആന്ദോളൻ) നേതൃത്വം നൽകി. വനങ്ങൾ സംരക്ഷിക്കാൻ സ്ത്രീകളെ കൂട്ടമായി അണിനിരത്തിയായിരുന്നു സമരം.
1927 ജനുവരി 9ന് ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത മറോദ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആദ്യഘട്ടത്തിൽ തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടിയ അദ്ദേഹം പിന്നീട് സ്ത്രീകളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ സമരങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിയൻ ആശയങ്ങൾ ജീവിതത്തിൽ പകർത്തി. ചിപ്‌കോ പ്രസ്ഥാനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.
1981ൽ രാജ്യം പദ്മശ്രീ നൽകിയെങ്കിലും നിരസിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ്സിംഗ് റാവത്ത് തുടങ്ങിയവർ അനുശോചിച്ചു.
വിമല ബഹുഗുണയാണ് ഭാര്യ.മൂന്നു മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |