ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതിന്റെ ആശ്വാസക്കണക്കുകൾക്കിടെ, പുതിയ ആശങ്ക പടർത്തി ബ്ളാക്ക് ഫംഗസ് വ്യാപനവും കൂടുതൽ മാരകമായ വൈറ്റ് ഫംഗസ് സാന്നിദ്ധ്യവും. വിവിധ സംസ്ഥാനങ്ങളിലായി ബ്ളാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 219 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ്, ഇന്നലെ ബീഹാറിലും യു.പിയിലുമായി കൊവിഡ് മുക്തരായ അഞ്ചു രോഗികളിൽ വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങളുള്ള ഇവരിൽ പരിശോധനാഫലം നെഗിറ്റീവ് ആയിരുന്നതിനെ തുടർന്ന് നടത്തിയ വിശദപരിശോധനയിൽ വൈറ്റ് ഫംഗസ് കണ്ടെത്തുകയായിരുന്നു.
ബീഹാർ പാട്ന മെഡിക്കൽ കോളേജിൽ ഡോക്ടർ ഉൾപ്പെടെ നാലു പേരിലും യു.പിയിലെ മൗവിൽ ഒരാളിലുമാണ് പുതിയ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ബ്ളാക്ക് ഫംഗസ് കാരണമുള്ള മ്യൂക്കോർമൈകോസിസ് അണുബാധ തന്നെയാണ് വൈറ്റ് ഫംഗസ് ബാധിതരിലും കാണുകയെങ്കിലും, ശ്വാസകോശങ്ങളെ മാത്രമല്ല വൃക്ക, മസ്തിഷ്കം, ആമാശയം, സ്വകാര്യഭാഗങ്ങൾ, വായ, നഖം, ചർമ്മം തുടങ്ങി മറ്റ് അവയവങ്ങളെയും ബാധിക്കുന്നതാണ് ഇതിനെ കൂടുതൽ മാരകമാക്കുന്നത്.
അതിനിടെ, ബ്ളാക്ക് ഫംഗസിനെ മാരകസ്വഭാവമുള്ള രോഗങ്ങളുടെ പട്ടികയിൽപ്പെടുത്തി അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലായി ഇതിനകം 7,250 പേരിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കൂടുതൽ മരണം- 90. കേരളത്തിൽ ഇതുവരെ ഒരു മരണം. ഫംഗസ് ബാധ മസ്തിഷ്കത്തിലേക്ക് പടരാതിരിക്കാൻ കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു രോഗിയുടെ ഇടതുകണ്ണ് നീക്കം ചെയ്തിരുന്നു.
മരുന്ന് ഉത്പാദനം കൂട്ടാൻ കേന്ദ്രം
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള ആന്റി ഫംഗസ് മരുന്നായ ആംഫോട്ടെറിസിൻ- ബിയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ കൂടുതൽ കമ്പനികൾക്ക് മരുന്ന് നിർമ്മാണത്തിന് കേന്ദ്രം ലൈസൻസ് അനുവദിച്ചു. ഈ കമ്പനികൾ ജൂലായിൽ ഉത്പാദനം തുടങ്ങും. ഫംഗസ് ബാധയ്ക്കെതിരെയുള്ള മറ്റ് മരുന്നുകളുടെ ഇറക്കുമതി വർദ്ധിപ്പിക്കും.
പ്രതിരോധ ശേഷി പ്രധാനം
ബ്ളാക്ക്, വൈറ്റ് ഫംഗസുകൾ കാരണമുള്ള അണുബാധ കൊവിഡ് മുക്തരിൽ
കൊവിഡ് കാരണം പ്രതിരോധശേഷി കുറയുന്ന അവസ്ഥയിലാണ് അണുബാധ
പ്രമേഹരോഗികളിലും സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നവരിലും അധിക സാദ്ധ്യത
ഓക്സിജൻ പിന്തുണയോടെ ചികിത്സയിലുള്ളവരിൽ കൂടുതൽ ശ്രദ്ധ വേണം
അണുബാധയുള്ളയാളിൽ നിന്ന് രോഗം മറ്റൊരാളിലേക്ക് പകരില്ല
ഹൈ ഡെഫിനിഷൻ സി.ടി സ്കാൻ, എക്സ് റേ പരിശോധനകളിൽ തിരിച്ചറിയാം
ഫംഗസ് രോഗങ്ങൾക്ക് പ്രയോഗത്തിലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സ
കൊവിഡ് നെഗറ്റീവ് ആയിട്ടും ലക്ഷണങ്ങൾ തുടർന്നാൽ അടിയന്തര ജാഗ്രത
'ബ്ലാക്ക് ഫംഗസാണ് പുതിയ വെല്ലുവിളി. ഇത് മറികടക്കാൻ സജ്ജരായിരിക്കേണ്ടതുണ്ട്. കൊവിഡിനു ശേഷവും ശ്രദ്ധ വേണം".
- നരേന്ദ്ര മോദി, പ്രധാനമന്ത്രി
'ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ല. നേരത്തെയും ഇവിടെയുള്ളതാണ്. അതിന്റെ വ്യാപനം മുമ്പത്തേക്കാൾ കൂടിയിട്ടില്ല. ചികിത്സയ്ക്ക് മരുന്നുകൾ ഉറപ്പാക്കിയിട്ടുണ്ട്".
- പിണറായി വിജയൻ, മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |