ലോക്ക്ഡൗൺ ഇളവിൽ തീരുമാനം ഉടൻ
ന്യൂഡൽഹി: ആഞ്ഞടിച്ച കൊവിഡ് രണ്ടാംതരംഗത്തിൽ നിന്ന് ഡൽഹി മുക്തമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിലും രോഗസ്ഥിരീകരണ നിരക്കിലും വലിയ കുറവാണ് ദേശീയ തലസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2,260 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മാർച്ച് 31ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.58 ശതമാനമായി കുറഞ്ഞു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏപ്രിലിൽ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേറെയായി ഉയർന്നിരുന്നു.
ചികിത്സയിലുള്ളവരുടെ എണ്ണം 31,308 ആയി കുറഞ്ഞിട്ടുണ്ട്. 96.16 ശതമാനമാണ് രോഗമുക്തിനിരക്ക്.
കേസുകൾ കുറയുമ്പോഴും 200ന് മുകളിലായിരുന്നു പ്രതിദിന മരണസംഖ്യ. എന്നാൽ ശുഭസൂചകമായി മരണസംഖ്യയിലും കുറവുണ്ടാവുകയാണ്. ഇന്നലെ 182 മരണം. വെള്ളിയാഴ്ച 252 പേർ മരിച്ചിരുന്നു.
ഏപ്രിൽ 19 മുതൽ ഡൽഹിയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മേയ് 24നാണ് അവസാനിക്കുന്നത്. സ്ഥിതി ഏറെ മെച്ചപ്പെട്ടതിനാൽ വീണ്ടും നിയന്ത്രണങ്ങൾ നീട്ടണോ എന്നതിൽ ഡൽഹി സർക്കാർ ഉടൻ തീരുമാനം പ്രഖ്യാപിക്കും. രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായാൽ നിയന്ത്രണങ്ങളിൽ ഇളവ് ആകാമെന്ന് ഐ.സി.എം.ആർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡൽഹി വിട്ടത് 8 ലക്ഷം
കുടിയേറ്റത്തൊഴിലാളികൾ
കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള ലോക്ക്ഡൗണിനിടെ ദേശീയ തലസ്ഥാനം വിട്ടത് എട്ട് ലക്ഷത്തിലേറെ കുടിയേറ്റത്തൊഴിലാളികൾ. ഡൽഹി ഗതാഗതവകുപ്പാണ് കണക്ക് പുറത്തുവിട്ടത്. ഏപ്രിൽ 19 മുതൽ മേയ് 14 വരെ 8,07,032 കുടിയേറ്റ തൊഴിലാളികൾ ബസുകളിൽ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങി. ഇതിൽ 3,79,604 പേരും ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യ ആഴ്ചയാണ് പോയത്.
രണ്ടാമത്തെ ആഴ്ച 2,12,448 പേരും മൂന്നാമത്ത ആഴ്ച 1,22,490 പേരും നാലാമത്തെ ആഴ്ച 92,490 പേരുമാണ് ദേശീയ തലസ്ഥാനം വിട്ടത്.
യു.പി അടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്കായി അന്തർ സംസ്ഥാന ബസുകൾ 21,879 ട്രിപ്പുകൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |