SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.51 PM IST

സി ബി എസ് ഇ 12-ാം ക്ലാസ്: പരീക്ഷ റദ്ദാക്കില്ല,​ തീയതി തീരുമാനം ജൂൺ ഒന്നിന്

cbsc

 വിഷയങ്ങൾ കുറയ്ക്കുകയോ സമയം ചുരുക്കുകയോ ചെയ്യും

ന്യൂഡൽഹി: കൊവിഡ് കുരുക്കിലായ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കില്ല. പരീക്ഷാ നടത്തിപ്പ് എങ്ങനെ വേണമെന്ന് സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞതിനു ശേഷം തീരുമാനിക്കും. ഏതാനും വിഷയങ്ങളിൽ മാത്രം പരീക്ഷണ നടത്തണോ, അതോ പരീക്ഷകളുടെ സമയം ചുരുക്കണോ എന്നതു സംബന്ധിച്ച് സംസ്ഥാനങ്ങൾ നാളെ റിപ്പോർട്ട് നൽകണം. ഇവ പരിശോധിച്ച് ജൂൺ ഒന്നിന് അന്തിമ തീരുമാനമെടുക്കാമെന്നാണ് ഇന്നലത്തെ ഉന്നതതല യോഗത്തിലെ ധാരണ.

കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ച് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന് ചില സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിക്കരുതെന്ന് മറ്റുള്ളവരും നിലപാട് സ്വീകരിച്ചതോടെ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമ തീരുമാനം മാറ്റിവയ്‌ക്കുകയായിരുന്നു.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടു നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്. ഒന്നുകിൽ, ഏതാനും വിഷയങ്ങളിൽ മാത്രം പരീക്ഷ. അല്ലെങ്കിൽ മൂന്നു മണിക്കൂർ സമയമെന്നത് ഒന്നര മണിക്കൂറിലേക്കു ചുരുക്കി എല്ലാ വിഷയങ്ങളിലും പരീക്ഷ. ഇതിനായി ചോദ്യരീതിയിൽ മാറ്റമാകാം. ഇക്കാര്യങ്ങളിലാണ് സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകേണ്ടത്. പരീക്ഷാ നടത്തിപ്പിന്റെ ക്രമീകരണങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും അറിയിക്കണം.

സുരക്ഷിത അന്തരീക്ഷത്തിൽ പരീക്ഷ നടത്താനാണ് കേന്ദ്രനിർദ്ദേശമെന്ന് മന്ത്രി രാജ്നാഥ് സിംഗും, പ്രശ്നത്തിന് വേഗത്തിൽ പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാലും പറഞ്ഞു. വീഡിയോ കോൺഫറൻസിൽ ചേർന്ന യോഗത്തിൽ കേരളത്തിൽ നിന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവും പങ്കെടുത്തു.

അനുകൂലിച്ചും പ്രതികൂലിച്ചും

 പരീക്ഷ റദ്ദാക്കണമെന്ന് ഡൽഹി,​ മഹാരാഷ്ട്ര സംസ്ഥാനങ്ങൾ യോഗത്തിൽ.

 ഇന്റേണൽ മാർക്കിലൂടെ മൂല്യനിർണയമാകാമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

 പരാതിയുള്ള വിദ്യാർത്ഥികൾക്കു മാത്രമായി പിന്നീട് പരീക്ഷയാകാമെന്ന് നിർദ്ദേശം

 പരീക്ഷാർത്ഥികൾക്കു മുഴുവൻ വാക്സിനേഷൻ നൽകണമെന്നും ഡൽഹി

 പരീക്ഷ നടത്താൻ തീരുമാനിച്ചാൽ സെപ്തംബറിനു ശേഷം മതിയെന്ന് മഹാരാഷ്ട്ര

 പരീക്ഷ ഉപേക്ഷിക്കരുതെന്ന് തമിഴ്നാട്,​ കർണാടക,​ ഗുജറാത്ത്, മദ്ധ്യപ്രദേശ്, യു.പി

സുരക്ഷ പാലിച്ച് നടത്താം: കേരളം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയും ജെ.ഇ.ഇ, നീറ്റ് അടക്കമുള്ള പ്രവേശന പരീക്ഷകളും നടത്താൻ കേന്ദ്രം തീരുമാനിച്ചാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് സഹകരിക്കുമെന്ന് ഇന്നലത്തെ ഉന്നതതല യോഗത്തിൽ കേരളം.

പരീക്ഷ സംബന്ധിച്ച സമ്മിശ്ര പ്രതികരണങ്ങൾ മന്ത്രി ശിവൻകുട്ടി യോഗത്തെ അറിയിച്ചു. പരീക്ഷയെഴുതാൻ വലിയൊരു വിഭാഗം കുട്ടികൾ അഗ്രഹിക്കുന്നെങ്കിലും, കൊവിഡ് സാഹചര്യത്തിലെ ആശങ്ക ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും അറിയിച്ചിട്ടുണ്ട്. മുഴുവൻ സ്‌കൂൾ വിദ്യാർത്ഥികൾക്കും കൊവിഡ് കുത്തിവയ്പ് നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.