ന്യൂഡൽഹി: കേസുകൾ കുറയുന്നുണ്ടെങ്കിലും ജാഗ്രത തുടരുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ലോക്ക്ഡൗൺ മേയ് 31വരെ നീട്ടി.കൊവിഡ് കൂടുതൽ നിയന്ത്രണ വിധേയമായാൽ ഘട്ടം ഘട്ടമായി ഇളവുകൾ നടപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. ഇന്നലെ 1649 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.5 ശതമാനമാണ്. വാക്സിൻ ക്ഷാമം രൂക്ഷമാണെന്നും കേജ്‌രിവാൾ ചൂണ്ടിക്കാട്ടി.
രണ്ടാം തരംഗത്തിന്റെ ശക്തി കുറയുന്നത് വ്യക്തമാണെങ്കിലും ഇനിയും പോരാട്ടം ജയിച്ചിട്ടില്ല. നിയന്ത്രണത്തിലൂടെ ലഭിച്ച നേട്ടങ്ങൾ നഷ്‌ടമാകരുത്. കൊവിഡ് നിയന്ത്രണ വിധേയമായാൽ 31ന് ശേഷം അൺലോക്കിംഗ് തുടങ്ങുമെന്നും കേജ്‌രിവാൾ അറിയിച്ചു. ഒരു ഘട്ടത്തിൽ 28,000 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ മാർച്ച് 30ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർദ്ധനയാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഏതാനും ദിവസങ്ങളായി ഡൽഹിയിലെ കേസുകൾ കുറയുന്നുണ്ട്. അതേസമയം, ഇന്നലെ 189 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇനി ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്സിൻ നൽകുന്നതിനാണെന്ന് മുൻഗണന. മൂന്നുമാസത്തിനുള്ളിൽ എല്ലാവർക്കും വാക്സിൻ നൽകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗമുണ്ടായാൽ അത് നേരിടാൻ വാക്സിനേഷൻ സഹായിക്കും. മൂന്നാം തരംഗത്തെ നേരിടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. മരുന്ന്, ഓക്സിജൻ, കിടക്കകൾ എന്നിവയുടെ ലഭ്യതയും ഉറപ്പാക്കും. കേന്ദ്രസർക്കാർ വഴിയും വിദേശ നിർമ്മാതാക്കളിൽ നിന്നും വാക്സിൻ ശേഖരിക്കാൻ ശ്രമം നടക്കുന്നു. എന്തു വിലകൊടുത്തും വാങ്ങാൻ തയ്യാറാണെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |