കൊൽക്കത്ത: ഒഡിഷയും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്.
വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'യാസ്' അതിതീവ്ര ചുഴലിക്കാറ്റ് ഇന്നലെ രാവിലെ 8.30ഓടു കൂടി ഒഡിഷയിലെ ബാലസോറിൽ നിന്ന് 50 കിലോ മീറ്റർ അകലെ ദംറ തുറമുഖത്തിനടുത്തായാണ് തീരംതൊട്ടത്. തുടക്കത്തിൽ മണിക്കൂറിൽ 130 -145 കിലോമീറ്റർ വേഗതയുണ്ടായിരുന്ന കാറ്റ് ക്രമേണ 180 കിലോമീറ്റർ വേഗതയിലെത്തി. നാലുമണിക്കൂറോളമെടുത്താണ് യാസ് പൂർണമായും കരയിൽ പ്രവേശിച്ചത്.
പേമാരിക്കൊപ്പം ആഞ്ഞടിച്ച ചുഴലിയിൽ ഒഡിഷയിലും ബംഗാളിലും കനത്ത നാശനഷ്ടങ്ങളുണ്ടായി
ഒഡിഷയിലെ ഭദ്രാക്ക്, ബാലസോർ അടക്കം 10 തീരദേശ ജില്ലകളെ യാസ് പിടിച്ചുകുലുക്കി. രണ്ടുപേർ മരിച്ചു. ഭദ്രക് ജില്ലയിലെ ജമുജാദി റോഡ് തകർന്നു. പാരദീപ് ജെട്ടിയിൽ നിരവധി മത്സ്യബന്ധന ബോട്ടുകൾ തകർന്നു. ചുഴലിക്കാറ്റ് തീരം തൊട്ട ദംറ തുറമുഖത്ത് കനത്തനാശമുണ്ടായി. ബാലസോറിനും ദംറയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലു മീറ്റർ വരെ ഉയർന്നു. ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. ആറു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂർ, വടക്ക്, തെക്ക് 24 പർഗനാസ് ജില്ലകൾ, കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ദിഗ എന്നിവിടങ്ങളിൽ കനത്ത നാശം വിതച്ചു. പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. തീരപ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങൾ വെള്ളത്തിലായി. ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ വൈദ്യുതാഘാതമേറ്റ് രണ്ടു പേർ മരിച്ചു.
പശ്ചിമ ബംഗാളിൽ 15 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചതായും മൂന്ന് ലക്ഷത്തോളം വീടുകൾക്ക് നാശമുണ്ടായതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ഒരുകോടിയോളം പേർ ദുരിതത്തിലായി. ബംഗാൾ തീരത്ത് മാത്രം 11.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. യാസ് നിരീക്ഷിക്കാനായി രണ്ടു ദിവസം രാത്രി ഓഫീസിൽ തന്നെ തുടരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. മൂന്നു ദിവസമായി തുടരുന്ന മുൻകരുതൽ നടപടികൾ ആളപായം കുറയ്ക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
ദേശീയ ദുരന്ത നിവാരണ സേനയുടെ 115 യൂണിറ്റുകൾ ഇരുസംസ്ഥാനങ്ങളിലുമായി രക്ഷാപ്രവർത്തനം തുടരുകയാണ്
കൊൽക്കത്തയിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളം രാത്രി 7.45 വരെ അടച്ചു. ഭുവനേശ്വർ വിമാനത്താവളവും ഒഡിഷയിലെ വീർ സുരേന്ദ്ര സായി വിമാനത്താവളവും ഇന്ന് വൈകിട്ട് 7.45 വരെ അടച്ചു. ദുർഗാപുർ, റൂർക്കല വിമാനത്താവളങ്ങളും അടഞ്ഞുകിടക്കും.
ചുഴലിക്കാറ്റ് ജാർഖണ്ഡിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. ബിഹാർ, ജാർഖണ്ഡ്, അസാം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്ന് രാവിലെയോടെ കാറ്റിന്റെ വേഗത കുറഞ്ഞേക്കുമെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ പ്രവചനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |