ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനും ആക്ടിവിസ്റ്റുമായ എച്ച്.എസ്. ദൊരൈസാമി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 103 വയസായിരുന്നു.
കൊവിഡ് ബാധിച്ച് മേയ് 12ന് രോഗ മുക്തനായി ആശുപത്രി വിട്ടെങ്കിലും ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വീണ്ടും ബംഗളൂരുവിലെ ജയദേവ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 1.30ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഹാരോഹള്ളി ശ്രീനിവാസയ്യ ദൊരൈസാമി എന്നാണ് മുഴുവൻ പേര്.
1918 ഏപ്രിൽ പത്തിന് മൈസൂരിലെ ഹരോഹള്ളിയാണ് ജനനം. ബംഗളൂരു സെൻട്രൽ കോളേജിൽ നിന്ന് സയൻസിൽ ബിരുദം നേടി. ബംഗളൂരുവിലെ സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യവെ, മഹാത്മാഗാന്ധിയിൽ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് 1943 മുതൽ 1944 വരെ 14 മാസം ജയിൽവാസം അനുഭവിച്ചു.
സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യാ രാജ്യത്തിന്റെ ഭാഗമാകാൻ മൈസൂരുവിലെ രാജഭരണകൂടത്തിൽ സമ്മർദ്ധം ചെലുത്തുന്നതിനായി നടത്തിയ 'മൈസൂരു ചലോ' മുന്നേറ്റത്തിലും ഗാന്ധിയനായ ദൊരൈസാമി പങ്കെടുത്തു.
'പൗരവാണി' എന്ന പേരിൽ പത്രം നടത്തിയിരുന്ന അദ്ദേഹത്തിൽ പ്രശസ്തമായ രാംനാഥ് ഗോയങ്ക അവാർഡ് ലഭിച്ചിരുന്നു.
മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ബംഗളൂരുവിൽ നടന്ന തുടർച്ചയായ സമരങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
2020 ഫെബ്രുവരിയിൽ പൗരത്വ ഭേഗതി നിയമത്തിനെതിരെ ബംഗളൂരുവിൽ നടന്ന സമരത്തിൽ തുടർച്ചയായ അഞ്ചുദിവസം ദൊരെസാമി പങ്കെടുത്തതും വാർത്തയായിരുന്നു.
പരേതയായ ലളിതമ്മയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |