ചെന്നൈ: വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം കാട്ടിയതിന് ചെന്നൈ പദ്മശേഷാദ്രി ബാലഭവൻ സ്‌കൂളിലെ അദ്ധ്യാപകനെ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതിന് പിന്നാലെ, വിവിധ സ്കൂളുകളിലെ അദ്ധ്യാപകരെ പ്രതികൂട്ടിലാക്കി വിദ്യാർത്ഥികളുടെ 'മീ ടൂ ക്യാമ്പെയിൻ". ചെന്നൈയിലെ അഞ്ച് മുൻനിര സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകർക്കെതിരെ രംഗത്തെത്തി. ആറു മുതൽ 15 വരെ പ്രായമുള്ള പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിനിരയായെന്നാണ് വിവരം.
കൂടുതലും പൂർവവിദ്യാർത്ഥികളാണ് ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മീ ടൂ വെളിപ്പെടുത്തലുകൾ നടത്തുന്നത്. പദ്മശേഷാദ്രി ബാലഭവനിലെ മറ്റു ചില അദ്ധ്യാപകർക്കെതിരെയും പരാതികളുയർന്നു.
ചെന്നൈയിലെ മറ്റൊരു പ്രമുഖ സ്‌കൂളായ ചെട്ടിനാട് വിദ്യാശ്രമത്തിലെ പൂർവവിദ്യാർത്ഥികളും അദ്ധ്യാപകരുടെ ലൈംഗിക പീഡനത്തെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തി. കായിക അദ്ധ്യാപകൻ ക്ലാസ് മുറിയിലും പുറത്തും പല തരത്തിലുള്ള ഉപദ്രവങ്ങൾ നടത്തിയിട്ടുണ്ടെന്ന് വിദ്യാർത്ഥിനികൾ വെളിപ്പെടുത്തി. മോശമായി പെരുമാറുന്ന മറ്റു ചില അദ്ധ്യാപകരുടെ വിവരങ്ങളും പങ്കുവച്ചു. പരാതികൾ പലപ്പോഴും സ്‌കൂൾ മാനേജ്‌മെന്റ് ഗൗരവത്തോടെ കണ്ടില്ലെന്നും അദ്ധ്യാപകരെ തെറ്റിദ്ധരിക്കരുതെന്ന ഉപദേശമാണ് നൽകാറുള്ളതെന്നും ചില വിദ്യാർത്ഥിനികൾ ആരോപിച്ചു.
ചെന്നൈയിലെ മുൻനിര വിദ്യാലയത്തിൽ പഠിക്കുമ്പോൾ ലൈംഗിക പീഡനത്തിനിരയായതായി 26കാരിയായ ഗായിക പറയുന്നു. താൻ മാത്രമല്ല, സഹപാഠികളിൽ പലരും അന്ന് ഇതേ ദുരനുഭവത്തിനിരയായിരുന്നുവെന്നും സംസ്കൃത അദ്ധ്യാപകനായിരുന്നു വില്ലനെന്നും അവർ ആരോപിച്ചു. ''ക്ലാസിലും കമ്പ്യൂട്ടർ ലാബിലും പലവട്ടം ഇയാൾ അശ്ലീല ദൃശ്യങ്ങൾ കണ്ടു. പരീക്ഷാ സമയത്ത് പോലും ഇയാൾ ക്ലാസിലിരുന്ന് ഇതുതന്നെ ചെയ്തു. പക്ഷേ, ഒരിക്കലും പിടിക്കപ്പെട്ടില്ല''- ഗായിക പറഞ്ഞു.
1990കളിലും 2000ത്തിലുമൊക്കെ സ്‌കൂളിൽ പഠിച്ചവരും ഇപ്പോൾ പരാതിയുമായി രംഗത്തെത്തി.
മറ്റൊരു സ്‌കൂളിൽ നീന്തൽ കുളത്തിൽ പരിശീലകനാണ് കുട്ടികളെ പീഡിപ്പിച്ചത്.
പ്രതിഷേധിച്ച് കമലഹാസൻ
സംഭവത്തിൽ പ്രതിഷേധിച്ച മക്കൾ നീതിമയ്യം നേതാവും നടനുമായ കമലഹാസൻ പ്രത്യേക സമിതി രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നും ജാതി ആരോപണത്തിലൂടെ ശ്രദ്ധ മാറ്റരുതെന്നും ആവശ്യപ്പെട്ടു. മറ്റ് സ്‌കൂളുകളിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുള്ളതായും പറയപ്പെടുന്നുണ്ടെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തണമെന്നും കമൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |