ന്യൂഡൽഹി: മ്യൂക്കോർമൈകോസിസ് രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ആംഫോടെറിസിൻ ബിയുടെ ഇറക്കുമതിച്ചുങ്കം പൂർണ്ണമായും ഇളവു ചെയ്യണമെന്ന് കേന്ദ്രത്തോട് നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി. ഓക്‌സിജൻ കോൺസൻട്രേറ്റർ അടക്കമുള്ള കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വില ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ വിപിൻ സാംഘി, ജസ്മീത് സിംഗ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. നിലവിൽ മ്യൂക്കോർമൈകോസിസ് രോഗത്തിനുള്ള മരുന്നിന് കടുത്ത ക്ഷാമമാണ് നേരിടുന്നത്. രോഗികളുടെ ജീവൻ രക്ഷിക്കാൻ ഈ മരുന്ന് വേണം. അതിനാൽ മരുന്ന് രാജ്യത്ത് സുലഭമാകും വരെ ഇറക്കുമതിച്ചുങ്കം പൂർണ്ണമായും ഇളവ് ചെയ്യണമെന്ന് ബെഞ്ച് നിർദ്ദേശിച്ചു.
വേണ്ടത് 9 -10 ലക്ഷം ഡോസ് മരുന്നുകൾ
ആംഫോടെറിസിൻ ഉപയോഗിച്ചുള്ള ചികിത്സ 4-6 ആഴ്ച നീണ്ടു നില്ക്കും. ചികിത്സാ സമയത്ത് മരുന്നിന്റെ 90-120 കുത്തിവയ്പ്പുകൾ ആവശ്യമാണ്. ഒരു രോഗിക്ക് ശരാശരി 100 കുപ്പി മരുന്ന് വരെ ആവശ്യമായി വന്നേക്കാം.
ഭാരത് സീറംസ് ആൻഡ് വാക്‌സിൻസ്, ബി.ഡി.ആർ ഫാർമസ്യൂട്ടിക്കൽസ്, സൺ ഫാർമ, സിപ്ള, ലൈഫ് കെയർ ഇന്നൊവേഷൻസ് എന്നിവയാണ് ആംഫോടെറിസിൻ നിർമ്മിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനികൾ. എല്ലാ നിർമ്മാതാക്കളും ചേർന്ന് മേയ് മാസത്തിൽ 1.63 ലക്ഷം കുപ്പി മരുന്നുകൾ ഉത്പാദിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചു. 3.63 ലക്ഷം കുപ്പി മരുന്നുകൾ ഇറക്കുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |