കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ പരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ സർവകക്ഷി യോഗം ചേരുന്നതിനിടെ തന്നെ വീണ്ടും വിവാദ നടപടികളുമായി പട്ടേൽ. ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷനു കീഴിലുള്ള യാത്രാ, ചരക്കു കപ്പലുകളുടെ സർവീസ് നടത്തിപ്പും ജീവനക്കാരുടെ നിയമനവും ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യയ്ക്കു കൈമാറിയാണ് ഏറ്റവും പുതിയ ഭരണപരിഷ്കാരം. ഇരുപത്തിനാല് കപ്പലുകളിലായി ദ്വീപുകാർ ഉൾപ്പെടെ എണ്ണൂറോളം ജീവനക്കാരുണ്ട്.
അതേസമയം, അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒന്നിച്ചു പോരാടാൻ ദ്വീപിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവകക്ഷിയോഗം തീരുമാനിച്ചു. ബി.ജെ.പി പ്രതിനിധി ഉൾപ്പെടെ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് തീരുമാനം. സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ എല്ലാ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും.
കപ്പൽ സർവീസുമായി ബന്ധപ്പെട്ട പുതിയ തീരുമാനത്തിൽ, ഇപ്പോഴത്തെ ജീവനക്കാരെ ആറു മാസത്തേക്ക് നിലനിർത്തും. അതിനു ശേഷം ഷിപ്പിംഗ് കോർപറേഷന്റെ ജീവനക്കാർ ചുമതലയേല്ക്കും. രാജ്യത്തെ ഏറ്റവും വലിയ യാത്രാ കപ്പൽ ഓപ്പറേറ്ററാണ് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ. സർവകക്ഷി യോഗത്തിൽ മുൻ എം.പി ഹംദുള്ള സഈദ്, ബി.ജെ.പി ജനറൽ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം എന്നിവർക്കു പുറമെ ജെ.ഡി (യു), കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, സി.പി.എം പ്രതിനിധികൾ പങ്കെടുത്തു.
അതിനിടെ, അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് ഇന്നലെ എറണാകുളം പ്രസ് ക്ളബിൽ വാർത്താ സമ്മേളനത്തിനെത്തിയ കളക്ടർ അസ്കർ അലിക്കെതിരെ എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. 'കളക്ടർ ഗോബാക്ക്' വിളികളും കരിങ്കൊടിയുമായെത്തിയ ഇവരെ പൊലീസ് നീക്കം ചെയ്തു. 13 പേർക്കെതിരെ കേസെടുത്തു.
ദുഷ്പ്രചാരണം: കളക്ടർ
കൊച്ചി: ലക്ഷദ്വീപിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നത് തത്പരകക്ഷികളുടെ ദുഷ്പ്രചാരണങ്ങളാണെന്ന് ദ്വീപിലെ കളക്ടർ എസ്. അസ്കർ അലി പത്രസമ്മേളനത്തിൽ പറഞ്ഞു. എതിർപ്പുകളെ കാര്യമായെടുക്കുന്നില്ല.
ഗുണ്ടാ ആക്ട് നടപ്പാക്കുന്നത് ദ്വീപിൽ മയക്കുമരുന്നുപയോഗവും ക്രിമനൽ കേസുകളും വർദ്ധിക്കുന്നതിനാലാണ്. സ്കൂളുകളിൽ മാംസഭക്ഷണം ഒഴിവാക്കിയത് കളക്ടർ അദ്ധ്യക്ഷനായ സമിതിയുടെ തീരുമാനപ്രകാരമാണ്. മത്സ്യവും മുട്ടയും കുട്ടികൾക്ക് നൽകുന്നുണ്ട്.
കടലോരത്തെ അനധികൃത കൈയേറ്റങ്ങളാണ് പൊളിച്ചുനീക്കിയത്. മൃഗക്കശാപ്പും മാംസവില്പനയും നിയന്ത്രിക്കാൻ കൊണ്ടുവരുന്ന നിയമം ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നയതീരുമാനമാണ്. രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ തിരഞ്ഞെടുപ്പുകളിൽ അയോഗ്യരാക്കുന്ന നിയമവും നയതീരുമാനമാണ്. നിയമം പ്രാബല്യത്തിൽ വരുന്ന തീയതിക്ക് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാകുന്നവർക്കാണ് ഇത് ബാധകമെന്നും കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |