ന്യൂഡൽഹി: പിൻവാതിലിലൂടെ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികളിൽ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയ സാഹചര്യത്തിലാണ് യെച്ചൂരിയുടെ വിമർശനം. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജികൾ കോടതിയിൽ ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്.
നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഇതുവരെ രൂപീകരിച്ചിട്ടില്ല. എന്നിട്ടും കേന്ദ്ര സർക്കാർ അത് നടപ്പാക്കാൻ വിജ്ഞാപനം ഇറക്കുകയാണ്. സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെട്ട് പൗരത്വനിയമം പിൻവാതിലിലൂടെ നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യെച്ചൂരി പറഞ്ഞു.
പൗരത്വം നൽകുന്നത് പഴയ നിയമങ്ങൾ പൊടിതട്ടി
2019ൽ രാജ്യത്തൊട്ടാകെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ കേന്ദ്രം ശ്രമിച്ചെങ്കിലും വ്യാപക പ്രതിഷേധങ്ങളെ തുടർന്ന് തുടർ നടപടികൾ നിറുത്തിവച്ചിരിക്കുകയാണ്. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും തയാറാക്കിയിട്ടില്ല. എന്നാൽ 1955, 2009 തുടങ്ങിയ വർഷങ്ങളിൽ പാസാക്കിയ പൗരത്വ നിയമങ്ങളുടെ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയാണ് നിലവിൽ പൗരത്വത്തിനുള്ള അപേക്ഷ സർക്കാർ ക്ഷണിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്നവർക്ക് ഇപ്പോൾ പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അപേക്ഷ നൽകാൻ യോഗ്യതയുള്ളത്. 2014 ഡിസംബർ 31നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണമെന്നാണ് നിബന്ധന.
അതത് ജില്ലകളിലെ കളക്ടർമാർക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയ്ക്കുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അർഹതയുണ്ടെന്ന് അധികൃതർക്ക് ബോദ്ധ്യപ്പെട്ടാൽ പൗരത്വം നൽകാം. 2018ൽ ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ,ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളിൽ സമാനരീതിയിൽ പൗരത്വം ലഭ്യമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |