കൊൽക്കത്ത: യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തിൽ പങ്കെടുക്കാതെ മടങ്ങിയ നടപടിയെ വിമർശിച്ച കേന്ദ്രത്തിനെതിരെ ചുട്ട മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ അപമാനിച്ചെന്നും മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷം അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ദുരിതബാധിത പ്രദേശമായ ദിഗയിലേക്ക് പോയതെന്നും മമത പറഞ്ഞു.
'ഏകപക്ഷീയമായാണ് വാർത്തകൾ പ്രചരിക്കുന്നത്. പ്രധാനമന്ത്രി എന്നെ അവഹേളിച്ചു, എന്റെ പ്രതിച്ഛായ തകർക്കുന്നതിന് വേണ്ടി ട്വീറ്റുകൾ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ വിവരം മാത്രം മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു. അവരെന്നെ അധിക്ഷേപിച്ചു. ദയവുചെയ്ത് ഇത് നിറുത്തണം.'- മമത പറഞ്ഞു.
'തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ചരിത്രവിജയം ലഭിച്ചു. അതിന് ഞങ്ങളോട് എന്തിനാണ് അവരിങ്ങനെ കലഹിക്കുന്നത്. സാഗറിലേക്കും ദിഗയിലേക്കുമുള്ള യാത്രകൾ മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. പ്രധാനമന്ത്രി വരുന്ന വിവരം വൈകിയാണ് ലഭിച്ചത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് നൽകിയ ശേഷം അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ദിഗയിലേക്ക് പോയതെന്നും മമത വിശദീകരിച്ചു.
മമതയുടെ നടപടി ജനാധിപത്യമര്യാദകൾക്ക് നിരക്കാത്തതാണെന്ന് ഗവർണറും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയും ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി. ഗവർണർ ജഗ്ദീപ് ധൻകറും ജലവിഭവ മന്ത്രിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമടക്കമുള്ളവർ മാത്രമാണ് അവലോകന യോഗത്തിൽ അവശേഷിച്ചത്.
പ്രധാനമന്ത്രിക്കൊപ്പം കഷ്ടിച്ച് 15 മിനിറ്റ് മാത്രമാണ് മമത ചെലവഴിച്ചത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചിരുന്നു. തുടർന്ന് അന്നേദിവസം രാത്രിയോടെ ചീഫ് സെക്രട്ടറി ആലോപൻ ബന്ദോപാദ്ധ്യായയെ കേന്ദ്രസർവീസിലേക്ക് തിരിച്ചയയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.
ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി എന്നോട് കാലുപിടിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അതുചെയ്യാനും ഞാൻ തയാറാണ്. പക്ഷേ, എന്നെ ഇങ്ങനെ അധിക്ഷേപിക്കുന്നത് നിറുത്തണം.
-മമതാ ബാനർജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |