പ്യോഗ്യാംഗ്: ദക്ഷിണ കൊറിയൻ സിനിമകളുടെ സീഡികൾ വിൽപന നടത്തിയ വ്യക്തിയെ കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. വോൺസൺ ഫാമിംഗ് മാനേജ്‌മെന്റ് കമ്മിഷനിൽ ചീഫ് എൻജിനിയറായി ജോലി ചെയ്തിരുന്ന ലീയെയാണ് വെടിവച്ച് കൊന്നതെന്ന് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയൻ സിനിമ, സംഗീതം തുടങ്ങിയവയുടെ സീഡികളും പെൻഡ്രൈവുകളും രഹസ്യമായി വിൽപന നടത്തി എന്നതാണ് ലീ ചെയ്ത കുറ്റം. ഇത് ഉത്തരകൊറിയയിൽ നിയമവിരുദ്ധമാണ്. സിഡികളും യു.എസ്.ബി സ്റ്റിക്കുകളും 5 മുതൽ 12 വരെ ഡോളറിന് വിറ്റതായി ലീ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്. ഏപ്രിൽ അവസാനമാണ് ലീയെ
500 പേരുടെ സാന്നിദ്ധ്യത്തിൽ വെടിവച്ചുകൊന്നത്. വിധി ലീയെ വായിച്ചുകൾപ്പിച്ച ശേഷം 12 തവണ വെടിയുതിർത്താണ് ശിക്ഷ നടപ്പാക്കിയത്. പിന്നീട് മൃതദേഹം ചാക്കിൽ പൊതിഞ്ഞ് വാഹനത്തിലേക്ക് മാറ്റി.
@ ഹൃദയം പിളരും കാഴ്ച
തങ്ങളുടെ പ്രിയപ്പെട്ടവനെ അതിക്രൂരമായി കൊലപ്പെടുന്നത് കണ്ട് നിൽക്കാനാവാതെ ലീയുടെ ഭാര്യയും മകനും മകളും കുഴഞ്ഞു വീണു. ഇവരെ സുരക്ഷാ ഗാർഡുകൾ വാനിൽ കയറ്റി രാഷ്ട്രീയ തടവുകാരുടെ ക്യാമ്പിലേക്ക് കൊണ്ടുപോയി.
നാല് സുരക്ഷാ ഗാർഡുകൾ ലീയുടെ ഭാര്യയെ ചരക്ക് വാഹനത്തിലേക്ക് എടുത്തെറിഞ്ഞു. ഈ കാഴ്ച കണ്ട് അവരുടെ ബന്ധുക്കളും അയൽക്കാരും നിസ്സഹായരായി കരഞ്ഞു. ആർക്കും ഒന്നും മിണ്ടാൻ പറ്റാത്ത സാഹചര്യമാണ്. ദക്ഷിണ കൊറിയൻ വീഡിയോ കാണുകയോ വിൽക്കുകയോ ചെയ്യുന്നത് ഉത്തരകൊറിയയിൽ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ തെറ്റ് ചെയ്യുന്നത് കണ്ടവർ അത് അധികൃതരെ അറിയിച്ചില്ലെങ്കിൽ അവർക്കും ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കും. ആർക്കാണ് അടുത്ത വധശിക്ഷ ലഭിക്കുക എന്ന് ആർക്കുമറിയില്ല -
പേരുവെളിപ്പെടുത്താത്ത ദൃക്സാക്ഷിയെ ഉദ്ധരിച്ച് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |