ന്യൂഡൽഹി: രാജ്യത്ത് 5ജി ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള ഡൽഹി ഹൈക്കോടതിയിൽ ഹർജി നല്കി. റേഡിയോ ഫ്രീക്വൻസി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുകയാണ് ജൂഹി.
5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും ഇത് വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും ഹർജി പറയുന്നു. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും അവർ പറഞ്ഞു.
'സാങ്കേതിക രംഗത്തെ മുന്നേറ്റത്തിന് ഞങ്ങൾ എതിരല്ല. വയർലെസ് ആശയവിനിമയ സംവിധാനങ്ങളടക്കം സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉത്പന്നങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. നൂതന ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും, വയർലസ് ഉപകരണങ്ങളിൽ നിന്നും നെറ്റ് വർക്ക് ടവറുകളിൽ നിന്നുമുള്ള റേഡിയോ ഫ്രീക്വൻസി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ഞങ്ങൾ നിരന്തരമായ ആശയക്കുഴപ്പത്തിലാണ്. വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ ഞങ്ങൾക്ക് മതിയായ കാരണമുണ്ട്.' - ജൂഹി ചൗള പറഞ്ഞു.
5 ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങൾക്കും പക്ഷികൾക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പിനോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. ഇത് സംബന്ധിച്ച് പഠനങ്ങൾ നടന്നിട്ടില്ലെങ്കിൽ കാര്യക്ഷമമായ പഠനങ്ങൾ നടത്തണമെന്നും അവരുടെ വക്താവ് ആവശ്യപ്പെട്ടു.
കേസിൽ ജൂൺ 2ന് വീണ്ടും വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |