SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.43 PM IST

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കൊവിഡ് വാക്സിന് എങ്ങനെ രണ്ട് വില?, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

kaumudy-news-headlines


ഡിജിറ്റൽ ഇന്ത്യ പറയുന്നതല്ലാതെ രാജ്യത്തെ യഥാർത്ഥ സ്ഥിതി അറിയാമോ?

ന്യൂഡൽഹി: വാക്സിൻ നയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമുള്ള വാക്‌സിന് രണ്ട് വില നിശ്ചയിച്ചതിന്റെ യുക്തിയെന്താണെന്നും, ഗ്രാമങ്ങളിൽ താമസിക്കുന്നവർ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കുമെന്നും കോടതി ചോദിച്ചു. ഇത്തരം നയമുണ്ടാക്കുന്നവർക്ക് നാടിനെക്കുറിച്ചു ബോദ്ധ്യം വേണമെന്നും ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ് , എൽ. നാഗേശ്വര റാവു, എസ്.രവീന്ദ്ര ഭട്ട് എന്നിവരുൾപ്പെട്ട ബെഞ്ച് വിമർശിച്ചു.

വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവേ കോടതി കേന്ദ്രത്തെ നിറുത്തിപ്പൊരിച്ചു. 'ഒരേ വാക്‌സിൻ രണ്ട്‌ പേർക്ക് രണ്ടു വിലകളിൽ എങ്ങനെ നൽകാനാവുന്നു. കേന്ദ്രവും സംസ്ഥാനവും നികുതിദായകരുടെ പണത്തിനാണ് വാക്സിൻ വാങ്ങുന്നത്. ഇന്ത്യയുടേത് ഫെഡറൽ സംവിധാനമാണ്. കേന്ദ്രം വാക്സിൻ ഏറ്റെടുത്ത് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യണം. നിലവിൽ നടക്കുന്നതാകട്ടെ കേന്ദ്രം കുറച്ച് ഏറ്റെടുക്കുന്നു. സംസ്ഥാനങ്ങളോട് അവർക്ക്‌ വേണ്ടത് വാങ്ങാൻ നിർദ്ദേശിക്കുന്നു. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രം സൗജന്യമാക്കി. ബാക്കിയുള്ളവർക്ക് സംസ്ഥാനം സംഭരിക്കണമെന്ന് പറയുന്നു .കേന്ദ്രം നൽകുന്നതിനേക്കാളധികം വില സംസ്ഥാനം നൽകണമെന്നതിന്റെ യുക്തി എന്താണ്. നിങ്ങൾ പറയുന്നു, 18 - 45 പ്രായ പരിധിയിലുള്ള 50 ശതമാനം ആളുകൾക്കും വാക്സിൻ വാങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന്. അങ്ങനെയെങ്കിൽ സാമ്പത്തിക ശേഷിയില്ലാത്ത,പാർശ്വവത്കരിക്കപ്പെട്ട, ബാക്കി 50 ശതമാനം ആളുകൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള നയം എന്താണ്?.'- കോടതി ആരാഞ്ഞു.

വാക്‌സിൻ ഏറ്റെടുക്കുന്നതിലും വില നിർണയത്തിലും ഏകീകൃത നയം ആവശ്യമാണ്. വാക്സിൻ വിതരണത്തിൽ വ്യക്തമായ നയവും നിലപാടും അറിയിക്കാൻ നിർദ്ദേശിച്ച കോടതി, രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

ഇന്ത്യ ഡിജിറ്റലാണോ?
വാക്സിൻ ലഭിക്കാൻ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്ര സർക്കാർ മാനദണ്ഡത്തെയും കോടതി വിമർശിച്ചു.'ഇന്ത്യ ഡിജിറ്റലായെന്നാണ് നിങ്ങൾ പറയുന്നത്. എന്നാൽ, രാജ്യത്തിന്റെ താഴെത്തട്ടിലുള്ളവർ എങ്ങനെയാണിത് കൈകാര്യം ചെയ്യുന്നതെന്ന് അറിയാമോ.'? ജസ്റ്റിസ് ചന്ദ്രചൂഢ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.ലോക്ക്ഡൗൺ മൂലം ദുരിതത്തിലായി പലായനം ചെയ്ത കുടിയേറ്റത്തൊഴിലാളികൾക്ക് എങ്ങനെ വാക്‌സിൻ നൽകും. അവർക്ക് എങ്ങനെ ആപ്പും ഡിജിറ്റൽ സേവനവും ലഭ്യമാക്കും. സാധാരണ ജനങ്ങളുടെ ജീവിത രീതി മനസിലാക്കാതെ ഇത്തരം മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഡിജിറ്റൽ വിഭാഗീയതയാണ് ഉണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചു.

നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിനാണെന്നും, കോടതിക്ക് ഇടപെടാനുള്ള അധികാരത്തിന് പരിധിയുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചതിനെയും കോടതി വെറുതേ വിട്ടില്ല. 'നിങ്ങളാണ്‌ കേന്ദ്ര സർക്കാരെന്നും, ഏതാണ് ശരിയെന്ന് നിങ്ങൾക്ക് അറിയാമെന്നും വെറുതെ പറയരുത്. ഈ കള്ളികൾ വെളിച്ചത്താക്കാൻ തക്ക കഴിവ് കോടതിക്കുണ്ടെന്ന കാര്യം മറക്കണ്ട' -കോടതി തുറന്നടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.