കൊൽക്കത്ത: പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച് മുഖ്യമന്ത്രി മമതാബാനർജിയുടെ മുഖ്യ ഉപദേഷ്ടാവായി മാറിയ ആലാപൻ ബന്ദോപാദ്ധ്യായയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകനയോഗത്തിൽ പങ്കെടുത്തില്ല, വരുത്തിയ നാശനഷ്ടങ്ങളുടെ വിവരം നൽകിയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നടപടി. മതിയായ കാരണമില്ലാതെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥകൾ പ്രകാരമാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
ദുരന്തനിവാരണ നിയമം 51ബി വകുപ്പ് പ്രകാരമാണിത്. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ആരോപിക്കുന്നത്. അച്ചടക്കനടപടികളുടെ ഭാഗമായി ഇദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. സർവീസിൽനിന്ന് വിരമിച്ചാലും നാലു വർഷം വരെ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാകും എന്നാണ് ചട്ടം.
അതേസമയം, ആലാപൻ ബന്ദോപാദ്ധ്യായയ്ക്കെതിരെയുള്ള ഏതൊരു നടപടിയെയും പ്രതിരോധിക്കുമെന്ന ഉറച്ച നിലപാടിലാണ് മമത ബാനർജി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി പ്രവർത്തിക്കേണ്ടതെന്നും അതിനാൽ ആലാപനെതിരെയുള്ള നടപടി നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ബംഗാൾ സർക്കാർ പറയുന്നത്. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്. ദേശീയ ദുരന്ത നിവാരണ സമിതിയുടെ ചെയർമാൻ എന്ന നിലയിലാണ് പ്രധാനമന്ത്രി യോഗത്തിൽ അദ്ധ്യക്ഷനായത്. പ്രധാനമന്ത്രിയുമായി 15 മിനിട്ട് മാത്രം കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി മമത യോഗത്തിൽ പങ്കെടുക്കാതെ മടങ്ങിയപ്പോൾ ചീഫ് സെക്രട്ടറിയും അവരെ അനുഗമിച്ചിരുന്നു. ഇതോടെയാണ് കേന്ദ്രവും ബംഗാളും തമ്മിലുള്ള ഏറ്റമുട്ടൽ വീണ്ടും ആരംഭിച്ചത്. ചീഫ് സെക്രട്ടറിയെ കേന്ദ്ര സർവീസിലേക്ക് തിരികെ വിളിച്ചെങ്കിലും, മൂന്നുമാസം കാലാവധി നീട്ടി നൽകിയിരുന്നെങ്കിലും ആലാപനെ വിരമിക്കാൻ അനുവദിച്ച് ഉടൻ തന്നെ മമത മുഖ്യ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. മൂന്ന് വർഷത്തേക്കാണ് നിയമനം.
വിശദീകരണത്തിന് മൂന്നു ദിവസം സമയം
യോഗത്തിൽ നിന്ന് വിട്ടുനിന്നതിന് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ആലാപൻ വിശദീകരണം നൽകണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടികളുണ്ടാകും. കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടികളെടുക്കാൻ ദുരന്ത നിവാരണ നിയമത്തിലെ 51-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഉത്തരവാദിത്വപ്പെട്ട വ്യക്തി നിർദ്ദേശങ്ങൾ പാലിക്കാത്തതുമൂലം നിരവധി ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യമടക്കം ഉണ്ടായാൽ രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |