ന്യൂഡൽഹി: ഇന്ത്യയിൽ 5ജി സാങ്കേതിക വിദ്യ ഉടൻ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ജൂഹി ചൗള നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ. കേസിന്റെ വിർച്വൽ ഹിയറിംഗിനിടെ ഒരു ആരാധകൻ തുടർച്ചയായി നടിയുടെ സിനിമയിലെ പാട്ടു പാടിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.
ഹിയറിംഗിന്റെ തുടക്കത്തിൽ ഏതോ സന്ദർശകൻ 'ജൂഹി മാഡം എവിടെ എനിക്ക് കാണാനാകുന്നില്ലല്ലോ' എന്ന് ചോദിച്ചു കൊണ്ടിരുന്നു. പിന്നീട് ഇവർ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ഹിയറിംഗിനിടെ കേൾക്കുകയായിരുന്നു. മൂന്ന് തവണയാണ് ഒരാൾ പാട്ടുകൾ പാടി വെർച്വൽ ഹിയറിംഗ് തടസപ്പെടുത്തിയത്.
കേസ് പരിഗണിച്ച ജസ്റ്റിസ് ജെ.ആർ. മിധ തുടക്കത്തിൽ ഇദ്ദേഹത്തെ മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീടും അൺമ്യൂട്ട് ചെയ്ത് ഇയാൾ പാട്ടുപാടി. ഇതോടെ കോടതി ഇയാൾക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി കേസെടുക്കാൻ ആവശ്യപ്പെട്ടു.
'ഇയാൾ ആരാണെന്ന് കണ്ടെത്തി കോടതിയലക്ഷ്യ നോട്ടീസ് നൽകണമെന്ന്' ജസ്റ്റിസ് മിധ പറഞ്ഞു.
നേരത്തെ, തന്റെ കേസ് കോടതി പരിഗണിക്കുന്നുണ്ട് എന്നും ഹിയറിംഗിൽ വിർച്വലായി പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് ജൂഹി ചൗള സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ഇൻസ്റ്റഗ്രാമിൽ ഹിയറിംഗിന്റെ ലിങ്കും നൽകിയിരുന്നു. സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് 5ജി സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണ് എന്നും ഹർജിയിൽ അവർ പറയുന്നു. സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണ് എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |