ചെന്നൈ: ഭാഗവത സന്ദേശങ്ങൾ അതീവ ലളിതമായി വിശ്വാസത്തിന്റെ മേമ്പൊടി ചേർത്ത് ജനമനസുകളിലെത്തിച്ച ലോക പ്രശസ്ത ആത്മീയ പ്രഭാഷക ഡോ. പ്രേമ പാണ്ഡുരംഗിന് (76) ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ. കൃഷ്ണ ഭക്തിയിൽ മനസ് ലയിപ്പിച്ചു ശുദ്ധവും വ്യക്തവുമായ ഭാഷയിൽ ഭക്തരിൽ ഭാഗവതസന്ദേശം എത്തിച്ച പ്രേമ വിഷ്ണുപാദം പൂകിയത് ആദ്ധ്യാത്മിക ലോകത്തിന് തീരാ നഷ്ടമാണെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി പറഞ്ഞു.
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂർ ഗോകുൽദാമിലെ ക്ഷേത്രോപാസന ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായിരുന്നു പ്രേമാജി എന്ന് സ്‌നേഹപൂർവം മാലോകർ വിളിച്ചിരുന്ന പ്രേമ പാണ്ഡുരംഗ്.
മുൻ രാഷ്ട്രപതി എസ്. രാധാകൃഷ്ണന്റെ ശിഷ്യനും തത്വചിന്തകനുമായ പ്രൊഫ. പി.നാഗരാജറാവുവിന്റെയും പത്മയുടെയും മകളായി 1945ൽ ചെന്നൈയിലാണ് ജനനം. ചെറുപ്രായത്തിൽത്തന്നെ ആത്മീയകാര്യങ്ങളിൽ ആകൃഷ്ടയായി. പതിനഞ്ചാം വയസു മുതൽ പുരാണകൃതികൾ വ്യാഖ്യാനിച്ചുതുടങ്ങി. രണ്ടു പതിറ്റാണ്ടോളം ചെന്നൈ പ്രസിഡൻസി കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന പ്രേമ, 1989ൽ സ്വയം വിരമിച്ച് പൂർണ സമയ ഗീതാ പ്രഭാഷകയായി.
ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത, രാമായണം തുടങ്ങിയ ഭാരതീയപുരാണങ്ങളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മുപ്പതോളം വിദേശരാജ്യങ്ങളിലും ആത്മീയപ്രഭാഷണം നടത്തിയിട്ടുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും പ്രഭാഷണം നടത്താൻ 1988ൽ സിംഗപ്പൂർ സർക്കാരിന്റെ ഹിന്ദുമതവകുപ്പ് അവരെ പ്രത്യേകമായി ക്ഷണിച്ചിരുന്നു. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, സംസ്‌കൃത ഭാഷകളിൽ പ്രഭാഷണം നടത്തിയിരുന്നു. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും തമിഴ്, ഹിന്ദി ഭാഷകളിൽ മുന്നൂറിലധികം ഭജനഗാനങ്ങളും രചിച്ചു. ഭക്തിഭാരതി, ഭഗവത് സേവാതിലകം, ശിവപാദം പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രീപെരുംപുത്തൂരിൽ ക്ഷേത്രോപാസന ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ച് ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തിയിരുന്നു.
സംസ്‌കൃതം ഹോം ഓഫ് കൾച്ചറിന്റെ സ്ഥാപകയും പ്രസിഡന്റും ശ്രീചക്ര ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റിയുമാണ്.
അഖില ഭാരത ശ്രീമദ് ഭാഗവതസത്ര സമിതിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. എല്ലാ സത്രവേദിയിലും അവരുടെ സജീവസാന്നിദ്ധ്യം ഉണ്ടായിരുന്നു. മണ്ണടിയിൽ നടന്ന ഭാഗവതസത്രവേദിയിലാണ് പ്രേമ പാണ്ഡുരംഗ് അവസാനമായി നേരിട്ട് പങ്കെടുത്തത്.
ഭാഗവതസത്ര സമിതി 2021 ജനുവരിയിൽ ഗുരുവായൂരിൽ നടത്തിയ ഓൺലൈൻ ഭാഗവതസത്രത്തിൽ അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു. സംസ്‌കാരം ചെന്നൈയിലെ പെരുമ്പത്തൂർ ക്ഷേത്രോപാസന ട്രസ്റ്റിന്റെ ആശ്രമവളപ്പിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |