ന്യൂഡൽഹി: ഓൺലൈൻ മാദ്ധ്യമങ്ങൾക്കായുള്ള പുതിയ ഐ.ടി നിയമങ്ങൾ തങ്ങളുടെ സെർച്ച് എൻജിന് ബാധകമല്ലെന്ന് യു.എസ് ആസ്ഥാനമായ ഗൂഗിൾ എൽ.എൽ.സി ഡൽഹി ഹൈക്കോടതിയിൽ. ഇന്റർനെറ്റിൽ നിന്ന് കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ജഡ്ജിയുടെ ഉത്തരവിനെതിരെയാണ് ഗൂഗിളിന്റെ പ്രതികരണം.
സ്ത്രീകളുടെ ചിത്രങ്ങൾ പോണോഗ്രാഫിക് വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട സംഭവത്തിലാണ് സിംഗിൾ ബെഞ്ച് ജഡ്ജ് ഉത്തരവിട്ടിരുന്നത്. ഇത്തരം ചിത്രങ്ങൾ വേൾഡ് വൈഡ് വെബിൽ നിന്ന് പൂർണമായും നീക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തെറ്റായ കക്ഷികൾ ഈ ചിത്രങ്ങൾ വീണ്ടും ഉപയോഗിക്കുകയും മറ്റ് സൈറ്റുകളിലേക്ക് റീ ഡയറക്ട് ചെയ്യുകയും ചെയ്യുന്നുവെന്ന് നിരീക്ഷിച്ചാണ് കോടതി ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത്.
ഗൂഗിളിന്റെ ഹർജിക്ക് ജൂലായ് 25ന് മുമ്പ് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം, ഡൽഹി സർക്കാർ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ, ഫേസ്ബുക്, പോണോഗ്രാഫിക് സൈറ്റ്, പരാതി നൽകിയ യുവതി എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |