ന്യൂഡൽഹി: അച്ചടക്കലംഘനം ആരോപിച്ച് ആംആദ്മി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പഞ്ചാബ് പ്രതിപക്ഷ നേതാവ് സുഖ്പാൽ സിംഗ് ഖാരിയ, എം.എൽ.എമാരായ ജഗ്ദേവ് സിംഗ് കമാലു, പിർമൽ സിംഗ് ദൗല എന്നിവർ കോൺഗ്രസിൽ ചേർന്നു. ഇന്നലെ ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിലേക്ക് തിരിക്കും മുമ്പ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് മൂന്നുപേരെയും സ്വാഗതം ചെയ്‌തു. നേതാക്കളെ പാർട്ടിയിലെടുക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുമതി നൽകിയിരുന്നു.
മുൻ കോൺഗ്രസ് നേതാവായ സുഖ്പാൽ സിംഗ് ഖാരിയ 2015ൽ ആംആദ്മി പാർട്ടിയിൽ ചേർന്ന് 2017ലെ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ൽ ആംആദ്മി പാർട്ടി വിട്ട് പഞ്ചാബ് ഏകതാ പാർട്ടി രൂപീകരിച്ചിരുന്നു.
അതിനിടെ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് പഞ്ചാബ് ഘടകത്തിലെ ഭിന്നതകൾ പരിഹരിക്കാൻ രൂപീകരിച്ച മൂന്നംഗ സമിതിക്ക് മുന്നിൽ ഹാജരായ ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തി. ക്യാപ്ടനെതിരെ മുൻ ക്രിക്കറ്റ് താരവും എം.എൽ.എയുമായ നവ്ജ്യോത്‌സിംഗ് സിദ്ധു കലാപക്കൊടി ഉയർത്തിയ സാഹചര്യത്തിലാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |