ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമായതിനാൽ പീഡനക്കേസിലെ ജീവപര്യന്തം കഠിനതടവ് മരവിപ്പിക്കണമെന്ന വിവാദ ആൾദൈവം ആശാറാം ബാപ്പുവിന്റെ ഹർജിയിൽ രാജസ്ഥാൻ സർക്കാരിന് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം രാജസ്ഥാൻ സർക്കാർ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.
നിലവിൽ ജോധ്പൂരിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് 80കാരനായ ആശാറാം ബാപ്പു. ആരോഗ്യനില മെച്ചപ്പെടുത്താൻ ഉത്തരാഖണ്ഡിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സ അനുവദിക്കണമെന്ന് ആശാറാം ബാപ്പു സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. രാജസ്ഥാൻ ഹൈക്കോടതി ആവശ്യങ്ങൾ തള്ളിയതിനെ തുടർന്നാണ് ആശാറാം ബാപ്പു സുപ്രീംകോടതിയെ സമീപിച്ചത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോടതി ആശാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജോധ്പൂരിലെ മനെയ് ആശ്രമത്തിൽ വച്ച് ആശാറാം പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. 2014ലാണ് ആശാറാം ബാപ്പു അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |