ബംഗളൂരു: ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയുമെന്ന് കർണാടക മുഖ്യമന്തി ബി.എസ് യെദിയൂരപ്പ. കുറേ നാളുകളായി സംസ്ഥാനത്ത് നേതൃമാറ്റം സംബന്ധിച്ച വാർത്തകൾ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ, യെദിയൂരപ്പ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.
ബി.ജെ.പി വൈസ് പ്രസിഡന്‍റും യെദിയൂരപ്പയുടെ മകനുമായ ബി.വൈ വിജയേന്ദ്രയും ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്നാണ് യെദിയൂരപ്പയുടെ തുറന്നുപറച്ചിൽ.
'ദേശീയ നേതൃത്വത്തിന് എന്നിൽ വിശ്വാസമുള്ളിടത്തോളം കാലം ഞാൻ മുഖ്യമന്ത്രിയായി തുടരും. എന്നാൽ, പുറത്തുപോകാൻ പറയുന്ന നിമിഷം ഞാൻ രാജിവച്ച് സംസ്ഥാനത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകും. എന്റെ നിലപാട് വ്യക്തമാണ്. അവർ എനിക്ക് ഒരു അവസരം തന്നു. അത് പരമാവധി നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ് ഞാൻ. മറ്റെല്ലാം ദേശീയ നേതൃത്വത്തിന്റെ കൈകളിലാണ് - യെദിയൂരപ്പ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കാൻ മന്ത്രി സി.പി യോഗേശ്വരയും ചില എം.എൽ.എമാരും നടത്തുന്ന നീക്കങ്ങളെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |