ന്യൂഡൽഹി: വാക്സിൻ ഗവേഷണം തുടങ്ങിയ സമയത്ത് ചിലരുടെ പ്രസ്താവനകൾ സധാരണക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോൺഗ്രസ് അടക്കം ഉയർത്തിയ വിമർശനങ്ങൾ സൂചിപ്പിച്ചാണിത്. ഇന്ത്യയുടെ വാക്സിൻ സംബന്ധിച്ച് വ്യാജ പ്രചാരണവും തർക്കങ്ങളും ഉണ്ടായെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
വാക്സിനുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയവർ ജനങ്ങളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്. മനുഷ്യകുലവുമായി ബന്ധപ്പെട്ട പവിത്രമായ നടപടിയെ രാഷ്‌ട്രീയവത്കരിക്കുന്നത് നന്നല്ല. ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ട് വാക്സിനുകൾ ലഭ്യമല്ലായിരുന്നെങ്കിൽ ഇത്രയും ആളുകൾക്ക് കുത്തിവയ്പ് നൽകാനാകില്ലായിരുന്നു. ഇന്നലെ വരെ 23കോടി ഡോസ് വാക്സിൻ നൽകി. ഒരോ ഡോസും ഒരു ജീവനുമായി ബന്ധപ്പെട്ട സാമൂഹിക ഉത്തരവാദിത്വമാണ്.
ലോകത്തിന് ആവശ്യമുള്ളത്രയും വാക്സിനുകൾ എവിടെയും ഉത്പാദിപ്പിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുമ്പൊക്കെ വിദേശ രാജ്യങ്ങൾ വാക്സിൻ വികസിപ്പിച്ച് ദശകങ്ങൾ കഴിഞ്ഞാണ് ഇന്ത്യയിൽ എത്തിയിരുന്നത്. അതിനാൽ മറ്റിടങ്ങളിൽ വാക്സിനേഷൻ പൂർത്തിയാകുമ്പോഴും ഇവിടെ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് ഇന്ത്യൻ ശാസ്ത്രജ്ഞൻമാർ വികസിത രാജ്യങ്ങളെക്കാൾ വേഗത്തിലാണ് രണ്ട് വാക്സിനുകൾ വികസിപ്പിച്ചത്.
രാജ്യത്ത് 1000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ വാക്സിൻ വികസിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ വാക്സിൻ കമ്പനികൾ ഗവേഷണവും ട്രയലും നടത്തി. കഠിനാദ്ധ്വാനത്തിന്റെ ഫലമായി വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ വിതരണം ചെയ്യാനാകും. രാജ്യത്ത് ഏഴ്കമ്പനികൾ ഏഴ് തരം വാക്സിനുകൾ ഉത്പാദിപ്പിക്കും. മൂന്ന് വാക്സിനുകളുടെ ഗവേഷണം മുന്നേറുന്നു. കുട്ടികൾക്കുള്ള രണ്ട് വാക്സിനുകളുമുണ്ട്. വിദേശത്തു നിന്ന് കൂടുതൽ വാക്സിനുകൾ എത്തിക്കാൻ ശ്രമം നടക്കുന്നു. മൂക്കിൽ സ്പ്രേ ചെയ്യാനുള്ള നേസൽ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് നാം.
വാക്സിനേഷനു വേണ്ടിയുള്ള കൊവിൻ പ്ലാറ്റ്‌ഫോം വിദേശരാജ്യങ്ങളും മാതൃകയാക്കുന്നു.
കൊവിഡ് രണ്ടാം വ്യാപനമുണ്ടായ ഏപ്രിൽ, മേയ് മാസങ്ങളിൽ മെഡിക്കൽ ഓക്സിജൻ ആവശ്യം ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ഉയർന്നെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യത ഉറപ്പാക്കാനായി.
നൂറുവർഷങ്ങൾക്കിടെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കൊവിഡ്. ആധുനിക ലോകം ഇതുപോലൊന്ന് മുമ്പ് അനുഭവിച്ചിട്ടില്ല. രാജ്യം പല തലങ്ങളിലാണ് കൊവിഡിനെ നേരിട്ടത്. പ്രാദേശിക സാഹചര്യങ്ങൾ നോക്കിതീരുമാനമെടുക്കാനാണ് സംസ്ഥാനങ്ങൾക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്താനും മറ്റും അധികാരം നൽകിയതെന്നും കൊവിഡ് പോയെന്ന് കരുതി ഇളവുകളിൽ അലസത കാട്ടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |