ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ പുനരധിവാസത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അധിക സമയം ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ. ഇന്നലെ ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ച് കേസ് പരിഗണിക്കവെയാണ് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അധികസമയം ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി പദ്ധതി എങ്ങിനെ നടപ്പിലാക്കുമെന്ന് അറിയിക്കാനും അതിന് ശേഷം കുട്ടികളിലെ വാക്സിനേഷൻ സംബന്ധിച്ച വിഷയം പരിഗണിക്കാമെന്നും വ്യക്തമാക്കി.
അനാഥരായ കുട്ടികളുടെ പൂർണ സംരക്ഷണം ജില്ലാ മജിസ്‌ട്രേറ്റുകൾക്കായിരിക്കുമെന്നും കുട്ടികളുടെ പുനരധിവാസത്തിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ചതായും കോടതിയെ അറിയിച്ചു.
മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് പി.എം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപ കുട്ടികളുടെ പേരിൽ നിക്ഷേപിക്കാനും സ്വയം പര്യാപ്ത കൈവരിക്കുന്നത് വരെ സൗജന്യവിദ്യാഭ്യാസവും സ്റ്റൈപ്പെൻഡും നൽകുവാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
പശ്ചിമബംഗാളിനും ഡൽഹിക്കും മാത്രമെന്തേ മനസിലാകാത്തത്?
കൊവിഡിൽ അനാഥരാക്കപ്പെട്ട കുട്ടികളുടെ വിവരങ്ങൾ എൻ.സി.പി.സി.ആർ. പോർട്ടലിൽ അപ്‌ലോഡ് ചെയ്യാത്തതിന് പശ്ചിമബംഗാളിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. 2020 മാർച്ചിന് ശേഷം കൊവിഡിൽ അനാഥരാക്കപ്പെട്ട കുട്ടികളുടെ വിവരങ്ങൾ കണ്ടെത്താൻ നിർദ്ദേശിച്ചിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളും വിവരങ്ങൾ കൃത്യമായി കണ്ടെത്തി അപ്‌ലോഡ് ചെയ്തു. എന്നിട്ടും ഡൽഹിയും പശ്ചിമബംഗാളിനും മാത്രം കോടതി ഉത്തരവ് എന്തുകൊണ്ടാണ് മനസിലാക്കാത്തതെന്ന് കോടതി വിമർശിച്ചു. അടിയന്തിരമായി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |