ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 പേർ മരിച്ചു. 70ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. സിന്ധിലെ ഘോട്കി ജില്ലയിൽ ധാർക്കി നഗരത്തിന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമായതിനാൽ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. രണ്ടു ട്രെയിനുകളിലുമായി 1,100ലേറെ യാത്രക്കാർ ഉണ്ടായിരുന്നു.
കറാച്ചിയിൽ നിന്ന് സർഗോദയിലേക്ക് പോയ മില്ലത് എക്സ്‌പ്രസ് പാളംതെറ്റി അടുത്ത ട്രാക്കിലേക്ക് മറിയുകയും റാവൽപിണ്ടിയിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയ്യിദ് എക്സ് പ്രസ് ഇടിച്ചുകയറുകയുമായിരുന്നു. മില്ലത് എക്സ്‌പ്രസിന്റെ 14ഓളം ബോഗികൾ പാളം തെറ്റി.
ഇടിയുടെ ആഘാതത്തിൽ എട്ട് ബോഗികൾ പൂർണമായി തകർന്നു.
മരിച്ചവരിൽ സ്ത്രീകളും റെയിൽവെ ജീവനക്കാരും ഉൾപ്പെടുന്നു. മരണമടഞ്ഞവരെയും പരിക്കേറ്റവരെയും സംഭവസ്ഥലത്ത് നിന്ന് പൊലീസും രക്ഷാപ്രവർത്തകരും അടുത്തുള്ള ഗ്രാമവാസികളും ചേർന്ന് പുറത്തെടുത്തു. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഘോട്കിയിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി പ്രദേശത്തേക്ക് എത്തിച്ചേരാനും ബോഗികളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അപകടത്തിൽ തകർന്ന ബോഗികൾ നീക്കാൻ സൈന്യമെത്തിയിട്ടുണ്ട്.
രക്ഷകരായത് പ്രദേശവാസികൾ
അപകടം നടന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷം രക്ഷാപ്രവർത്തനം നടത്തിയ പ്രദേശവാസികളാണ് ജീവൻ രക്ഷിച്ചതെന്ന് സർ സയ്യിദ് എക്സ്‌പ്രസിന്റെ ഡ്രൈവർ പറഞ്ഞു. ട്രെയിൻ സാധാരണ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. പെട്ടെന്നാണ് ട്രാക്കിൽ മില്ലത് എക്‌സ്‌പ്രസിന്റെ ബോഗികൾ കണ്ടത്. ട്രെയിൻ അടുത്തെത്തിയിരുന്നതിനാൽ ഒന്നും ചെയ്യാനായില്ലെന്നും ഡ്രൈവർ പറഞ്ഞു.
15 ലക്ഷം നഷ്ടപരിഹാരം
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പാക് സർക്കാർ 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരുലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ നൽകും.
അപകടം പതിവ്
പാകിസ്ഥാനിൽ ട്രെയിൻ അപകടങ്ങളിൽപ്പെട്ട് പ്രതിവർഷം നിരവധിപ്പേർ മരിക്കുന്നുവെന്നാണ് കണക്ക്. കാലപ്പഴക്കം ചെന്ന റെയിൽ സംവിധാനങ്ങളും അധികൃതരുടെ പിടിപ്പുകേടുമൊക്കെയാണ് അപകടങ്ങൾ പതിവാകുന്നതിന് കാരണമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |