18 വയസു കഴിഞ്ഞ എല്ലാവർക്കും കേന്ദ്രം നൽകും
സംസ്ഥാനങ്ങൾ ഇനി വിലയ്ക്കു വാങ്ങേണ്ട
സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം
ന്യൂഡൽഹി: പതിനെട്ടു വയസ്സു കഴിഞ്ഞ എല്ലാവർക്കും ജൂൺ 21 മുതൽ സൗജന്യ വാക്‌സിൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ നയത്തിലെ പാളിച്ചകളിൽ സുപ്രീം കോടതി തുടർച്ചയായി രൂക്ഷ വിമർശനമുന്നയിക്കുകയും, വിതരണം നീതിപൂർവകമല്ലെന്ന് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ പരാതിപ്പെടുകയും ചെയ്ത സാഹര്യത്തിലാണ് നയത്തിൽ കാതലായ തിരുത്തലോടെ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നിർമ്മാണ കമ്പനികളിൽ നിന്ന് വാക്സിൻ ഇനി കേന്ദ്രം നേരിട്ടു സംഭരിച്ച് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് വിതരണത്തിനു ലഭ്യമാവുന്ന കൊവിഡ് വാക്സിന്റെ 75% ആണ് കേന്ദ്രം വിലയ്ക്കു വാങ്ങുക. ബാക്കി 25% വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് നേരിട്ടു വാങ്ങാം. ഇങ്ങനെ വാങ്ങുന്ന വാക്സിന് സർവീസ് ചാർജായി പരമാവധി 150 രൂപയേ ഈടാവൂ. ഡോസിന് 150 രൂപ നിരക്കിലാണ് കേന്ദ്ര സർക്കാർ വാക്സിൻ വാങ്ങുന്നത്. നിർമ്മാതാക്കളിൽ നിന്ന് സംസ്ഥാനങ്ങൾ നേരിട്ടു വാങ്ങുമ്പോൾ കൊവിഷീൽഡിന് 300 രൂപയും കൊവാക്സിന് 400രൂപയും നൽകണമായിരുന്നു. സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയാകും.
രാജ്യത്ത് മൂന്ന് വാക്സിനുകളുടെ ഗവേഷണം പുരോഗമിക്കുകയാണ്. കുട്ടികൾക്കുള്ള രണ്ട് വാക്സിനുകളുമുണ്ട്. വിദേശത്തു നിന്ന് കൂടുതൽ വാക്സിനുകൾ എത്തിക്കാൻ ശ്രമിക്കുന്നതായും മൂക്കിൽ സ്പ്രേ ചെയ്യാവുന്ന വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും മോദി പറഞ്ഞു.
സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് മേയിൽ വാക്സിൻ നയത്തിൽ വികേന്ദ്രീകരണം നടപ്പാക്കിയത്. സംസ്ഥാനങ്ങൾക്ക് അധികാരവും സ്വാതന്ത്ര്യവും നൽകുന്നത് കൂടുതൽ സൗകര്യമാകുമെന്നു കരുതി. എന്നാൽ, പ്രായപരിധി നിശ്ചയിച്ചതും വാക്സിൻ സംഭരണവും ആശയക്കുഴപ്പമുണ്ടാക്കി. ചില മാദ്ധ്യമങ്ങൾ അത് ഏറ്റെടുക്കുകയുംചെയ്തു. പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് നയം മാറ്റുന്നതെന്നും മോദി പറഞ്ഞു.
തിരുത്ത് ഇങ്ങനെ
.................................
ഇതുവരെ: 45 കഴിഞ്ഞവർക്ക് സൗജന്യം
ഇനി: 18 കഴിഞ്ഞ എല്ലാവർക്കും സൗജന്യം
ഇതുവരെ: 25% വാക്സിൻ സംസ്ഥാനങ്ങൾ വിലയ്ക്കു വാങ്ങി 18- 44 പ്രായക്കാർക്ക് സൗജന്യമായി നൽകുന്നു
ഇനി: സംസ്ഥാനങ്ങൾ വാങ്ങേണ്ടതില്ല. എല്ലാ പ്രായക്കാർക്കുമായി കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്കു നൽകും
ഇതുവരെ: കമ്പനികളിൽ നിന്ന് 50% കേന്ദ്രം വിലയ്ക്കു വാങ്ങും. സംസ്ഥാനങ്ങൾ 25%, സ്വകാര്യ ആശുപത്രികൾ 25%
ഇനി: 75% കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും. സ്വകാര്യ ആശുപത്രികൾക്ക് 25% നേരിട്ടു വാങ്ങാം
.
വാക്സിൻ ഗവേഷണം തുടങ്ങിയ സമയത്ത് ചിലരുടെ പ്രസ്താവനകൾ സധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കി. വാക്സിനെക്കുറിച്ച് വ്യാജപ്രചാരണവും തർക്കവുമുണ്ടായി. ഇവർ ജനങ്ങളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്.
- നരേന്ദ്ര മോദി, പ്രധാനമന്ത്രി
പാവപ്പെട്ടവർക്ക് നവംബർ വരെ സൗജന്യ റേഷൻ
കൊവിഡ് പാക്കേജിന്റെ ഭാഗമായി 2020ൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജ്ന പ്രകാരമുള്ള സൗജന്യ റേഷൻ പദ്ധതി ദീപാവലി വരെ നീട്ടിയതായി പ്രധാനമന്ത്രി അറിയിച്ചു. 80 കോടിയിലേറെ നിർദ്ധന കുടുംബങ്ങൾക്ക് പ്രയോജനം. കുടുംബത്തിൽ ഒരാൾക്ക് അരി അല്ലെങ്കിൽ ഗോതമ്പ് അഞ്ചു കിലോ, പയർ, കടല തുടങ്ങിയവയിലൊന്ന് ഒരു കിലോ എന്നിങ്ങനെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |