ന്യൂഡൽഹി: കേന്ദ്രം സൗജന്യമായി നൽകുന്ന വാക്സിൻ പാഴാക്കിയാൽ സംസ്ഥാനങ്ങളുടെ വിഹിതം കുറയ്‌ക്കും എന്ന മുന്നറിയിപ്പോടെ പുതിയ വാക്സിൻ നയത്തിന്റെ മാർഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ജനസംഖ്യ, രോഗബാധയുടെ തോത്, വാക്സിനേഷൻ പുരോഗതി എന്നിവ അടിസ്ഥാനമാക്കിയാകും സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുക. അത് പാഴാക്കിയാൽ വിഹിതം കുറയ്‌ക്കും.
മാർഗരേഖ പ്രകാരം, രാജ്യത്ത് നിർമ്മിക്കുന്ന വാക്സിന്റെ 75ശതമാനവും കേന്ദ്രസർക്കാർ വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകും. സ്വകാര്യ ആശുപത്രികൾക്കുള്ള 25 ശതമാനം വാക്സിന്റെ വില നിർമ്മാതാക്കൾ മുൻകൂട്ടി പ്രഖ്യാപിക്കണം. വിലയിൽ മാറ്റമുണ്ടായാലും പ്രസിദ്ധീകരിക്കണം.
പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രഖ്യാപിച്ച വാക്സിൻ നയത്തിന്റെ മാർഗരേഖ ജൂൺ 21ന് നിലവിൽ വരും.
മാർഗരേഖയിലെ പ്രസക്ത ഭാഗങ്ങൾ:
ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 45 വയസിന് മുകളിലുള്ളവർ, രണ്ടാം ഡോസ് കിട്ടാനുള്ളവർ, 18 വയസിന് മുകളിലുള്ളവർ എന്നീ മുൻഗണനാ ക്രമത്തിൽ വാക്സിൻ നൽകണം.
18 കഴിഞ്ഞവരുടെ മുൻഗണനാക്രമം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
സംസ്ഥാനങ്ങളുടെ വാക്സിൻ വിഹിതം കേന്ദ്രം മുൻകൂട്ടി അറിയിക്കും. സംസ്ഥാനങ്ങൾ അത് പ്രസിദ്ധീകരിക്കണം. കിട്ടുന്ന വാക്സിൻ ജില്ലാ കേന്ദ്രങ്ങൾക്ക് അനുവദിച്ച്, ജനങ്ങളിൽ കൃത്യമായി എത്തുന്നുവെന്ന് ഉറപ്പാക്കണം.
നിർമ്മിക്കുന്ന വാക്സിന്റെ 25ശതമാനം സ്വകാര്യ ആശുപത്രികൾ വഴി. ഡിമാൻഡ് അനുസരിച്ച് വലിപ്പച്ചെറുപ്പവും ഗ്രാമ-നഗര വ്യത്യാസവും ഇല്ലാതെ വാക്സിൻ ലഭ്യത ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികൾക്കുള്ള വിഹിതം സംസ്ഥാനങ്ങൾ തീരുമാനിക്കണം. വാക്സിനായി സ്വകാര്യ ആശുപത്രികൾ നാഷണൽ ഹെൽത്ത് അതോറിട്ടിയിൽ പണം അടയ്ക്കണം.
സ്വകാര്യ ആശുപത്രികൾ വാക്സിന് സർവീസ് ചാർജായി 150രൂപയിൽ കൂടുതൽ ഈടാക്കരുത്. സംസ്ഥാനങ്ങൾ ഇതുറപ്പാക്കണം.
എല്ലാ വരുമാനക്കാർക്കും സംസ്ഥാന സർക്കാരുകൾ വഴി സൗജന്യ വാക്സിന് അർഹതയുണ്ടെങ്കിലും ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികൾ വഴി പണം നൽകി കുത്തിവയ്പെടുക്കാം.
നിർദ്ധന വിഭാഗക്കാർക്ക് സ്പോൺസർഷിപ്പ് വഴിയുള്ള ഇലക്ട്രോണിക് വൗച്ചർ നൽകി സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ ലഭ്യമാക്കാം.
കൊവിൻ ആപ്പ് വഴി സംഘമായി വാക്സിൻ രജിസ്ട്രേഷന് സൗകര്യമൊരുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |