ന്യൂഡൽഹി: അടിയന്തരമായി വിദേശ യാത്ര നടത്തുന്നവർക്കായി കൊവിഷീൽഡ് രണ്ടാം ഡോസ് 28 ദിവസത്തിന് ശേഷം എടുക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകി. വിദ്യാഭ്യാസ-ജോലി ആവശ്യത്തിനായി വിദേശയാത്ര നടത്തുന്നവർക്കും ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘാംഗങ്ങൾക്കുമാണ് ആഗസ്റ്റ് 31വരെ കൊവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് പെട്ടെന്നെടുക്കാൻ അനുമതി നൽകിയത്.
നിലവിൽ കൊവിഷീൽഡ് രണ്ടു ഡോസുകൾ തമ്മിലുള്ള അനുവദനീയമായ ഇടവേള 12-16 ആഴ്ച (84) ദിവസമാണ്. 4-6 ആഴ്ചയ്ക്കുള്ളിൽ രണ്ടാം ഡോസ് എടുക്കാവുന്നതിനാൽ കൊവാക്സിന് പുതിയ ഉത്തരവ് ബാധകമല്ല. കൊവിൻ ആപ്പിലും സൈറ്റിലും പുതിയ ഉത്തരവിനുസൃതമായ മാറ്റം വരുത്തും.
പല രാജ്യങ്ങളും രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് കൊവിഷീൽഡ് വാക്സിൻ കാലാവധി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വിദ്യാഭ്യാസ, ജോലി ആവശ്യങ്ങൾക്കായി വിദേശത്ത് പോകാൻ 28 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് ആവശ്യമാണെന്ന് തെളിയിക്കുന്ന രേഖകൾ ജില്ലാ അധികാരികൾക്ക് സമർപ്പിക്കണം. അടിയന്തര യാത്ര നടത്തുന്നവരുടെ പാസ്പോർട്ട് നമ്പർ വാക്സിൻ സർട്ടിഫിക്കറ്റിൽ പരാമർശിക്കും.
സർട്ടിഫിക്കറ്റിൽ കൊവിഷീൽഡ് തന്നെ
അസ്ട്രാസെനകയും ഓക്സ്ഫോർഡും സംയുക്തമായി വികസിപ്പിച്ച കൊവിഷീൽഡ് ഗൾഫിലും മറ്റും വേറെ പേരുകളിൽ അറിയപ്പെടുന്നത് പ്രശ്നമാകുന്നുണ്ടെങ്കിലും വിദേശയാത്രികർക്കുള്ള വാക്സിൻ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ ആയതിനാൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡിന്റെ പേരു തന്നെയാകും സർട്ടിഫിക്കറ്റിൽ തുടർന്നും നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |