ന്യൂഡൽഹി: ആഗ്രയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന കൊവിഡ് ബാധിതരുൾപ്പെടെ 22 രോഗികൾ ഓക്‌സിജൻ മോക് ഡ്രില്ലിനെ തുടർന്ന് മരിച്ചതായി ആശുപത്രി ഉടമയുടെ ഓഡിയോ പുറത്ത്. ഏപ്രിൽ 26ന് രാവിലെ അഞ്ച് മിനിറ്റ് നേരത്തേക്ക് ഓക്‌സിജൻ നൽകുന്നത് നിറുത്തി നടത്തിയ 'പരീക്ഷണ'ത്തിനൊടുവിലാണ് 22 രോഗികൾ മരിച്ചതെന്നാണ് പരാസ് ആശുപത്രി ഉടമയുടെ വെളിപ്പെടുത്തൽ. സംഭാഷണത്തിന്റെ ഓഡിയോ പുറത്തായതോടെ ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ചികിത്സാകേന്ദ്രത്തിൽ ഓക്‌സിജൻ ക്ഷാമം അനുഭവപ്പെട്ടതായും മോദിനഗറിൽ എവിടെയും ഓക്‌സിജൻ ലഭ്യമാകാതിരുന്നതിനാലും ചികിത്സയിലുള്ള രോഗികളെ മറ്റേതെങ്കിലും ആശുപത്രികളിലേക്ക് മാറ്റാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി പരാസ് ആശുപത്രി ഉടമ പറയുന്നു. ആരും തയാറാവാത്തതിനെ തുടർന്ന് ഓക്‌സിജൻ ഏറ്റവും അത്യാവശ്യമുള്ള രോഗികൾക്ക് നൽകാമെന്ന് തീരുമാനിക്കുകയും അത് കണ്ടെത്താനായി കുറച്ച് സമയത്തേക്ക് ഓക്‌സിജൻ നൽകുന്നത് നിറുത്തി വയ്ക്കുകയുമായിരുന്നുവെന്ന് ഉടമയായ അരിഞ്ജയ് ജയിൻ വീഡിയോയിൽ വിശദീകരിക്കുന്നു.
സംഭവം വിവാദമായതോടെ ഗുരുതരരോഗികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മോക് ഡ്രിൽ നടത്തിയതെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അരിഞ്ജയ് ജെയിൻ വിശദീകരിച്ചു. അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിച്ചതായി ആഗ്ര ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ.സി. പാണ്ഡെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പ്രാഥമികാന്വേഷണത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം.
ആശുപത്രി ഉടമയുടെ വാക്കുകൾ
'രാവിലെ ഏഴ് മണിക്ക് ഓക്‌സിജൻ നൽകുന്നത് നിറുത്തി. 22 രോഗികൾക്ക് ശ്വാസതടസം നേരിടുകയും അവരുടെ ശരീരം നീലനിറമാകുകയും ചെയ്തു. ഓക്‌സിജനില്ലെങ്കിൽ ഈ രോഗികളും മരിക്കുമെന്നുറപ്പായി. തീവ്രപരിചരണവിഭാഗത്തിൽ അവശേഷിച്ച 74 രോഗികളുടെ ബന്ധുക്കളോട് ഓക്‌സിജൻ സിലിണ്ടറെത്തിക്കാൻ ആവശ്യപ്പെട്ടു.
-അരിഞ്ജയ് ജയിൻ
ആഗ്രാ പരാസ് ആശുപത്രിയുടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |