കൊൽക്കത്ത: അതിശക്തമായ ഇടിമിന്നലേറ്റ് പശ്ചിമ ബംഗാളിലെ മൂന്ന് ജില്ലകളിലായി 26 പേർ മരിച്ചു. തിങ്കളാഴ്ച കൊൽക്കത്തയിലടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു.
മുർഷിദാബാദിൽ നിന്ന് ഒമ്പത്, ഹൂഗ്ലിയിൽ നിന്ന് 11, ഹൗറയിൽ രണ്ട്, വെസ്റ്റ് മിഡ്നാപൂരിൽ രണ്ട്, ഈസ്റ്റ് മിഡ്നാപൂരിൽ രണ്ടുപേരുമാണ് മരിച്ചത്. മുർഷിദാബാദിൽ മരിച്ച 9 കർഷകരും നവോദ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും പാടത്ത് ജോലികളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് ഇവർക്ക് ഇടിമിന്നലേറ്റതെന്നും പൊലീസ് പറഞ്ഞു. ഇടിമിന്നലിൽ 20ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി.
ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |