ന്യൂഡൽഹി: പുതിയ വാക്സിൻ നയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമ്പോഴും സ്വകാര്യ ആശുപത്രികൾ വഴി 25 ശതമാനം വാക്സിൻ വിൽക്കാൻ അവസരമൊരുക്കുന്നത് നിർമ്മാതാക്കൾക്ക് അമിത ലാഭമുണ്ടാക്കാനിടയാക്കുമെന്ന് വിമർശനം.
ഒരു രാജ്യത്ത് രണ്ടുതരത്തിൽ വാക്സിൻ ലഭ്യമാക്കുന്നത് ഫെഡറലിസത്തിന് ചേർന്നതല്ലെന്ന സുപ്രീംകോടതി നിരീക്ഷണവും കേന്ദ്രസർക്കാർ പരിഗണിച്ചില്ല.
യു.എസിലും യു.കെയിലും അയൽരാജ്യമായ നേപ്പാൾ, പാകിസ്ഥാൻ എന്നിവിടങ്ങളിലും കൊവിഡ് വാക്സിൻ പൂർണമായി സൗജന്യമാക്കിയപ്പോൾ ഇന്ത്യയിൽ സ്വകാര്യ ആശുപത്രികൾ വഴി വൻ വിലയ്ക്ക് തുടർന്നും വിൽക്കുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.
മിക്ക രാജ്യങ്ങളിലും സർക്കാരുകൾ വാക്സിൻ സംഭരിച്ച് ജനങ്ങൾക്ക് സൗജന്യമായി നൽകുകയാണെന്ന് വാക്സിൻ കേസിനിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ കേന്ദ്രങ്ങൾ വഴിയായാലും സ്വകാര്യ ആശുപത്രികളിലായാലും വാക്സിൻ പൂർണമായും സൗജന്യമാക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നേരിട്ട് വാങ്ങാൻ അവസരമൊരുക്കുന്നത് വൻകിടക്കാർക്ക് ലാഭമുണ്ടാക്കാനാണ്. നേരത്തെ സ്വകാര്യ ആശുപത്രികൾക്ക് അനുവദിച്ച വാക്സിന്റെ പകുതിയും വൻ നഗരങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒമ്പത് പ്രമുഖ ആശുപത്രി ഗ്രൂപ്പുകൾ വാങ്ങിയത് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
സ്വകാര്യ ആശുപത്രികളിൽ കൊവിഷീൽഡിന് 780 രൂപയും കൊവാക്സിന് 1,410 രൂപയും സ്പുട്നിക് വിയ്ക്ക് 1145 രൂപയുമാണ് ഒരു ഡോസിന് സർക്കാർ കഴിഞ്ഞ ദിവസം നിശ്ചയിച്ച വില. ഒരു വശത്ത് സർക്കാർ സംവിധാനങ്ങൾ വഴി സൗജന്യമായി നൽകുന്ന വാക്സിൻ സ്വകാര്യ ആശുപത്രികളിൽ വൻ വിലയ്ക്ക് വിൽക്കുന്നത് ജനങ്ങളുടെ ആവശ്യം മുന്നിൽ കണ്ടാണെന്ന് മാർഗരേഖയിൽ വിശദീകരിക്കുന്നുണ്ട്. പണം നൽകി വാക്സിൻ വാങ്ങാൻ താത്പര്യമുള്ളവർക്ക് വാങ്ങാമെന്നാണ് കേന്ദ്രം പറയുന്നത്. സ്വകാര്യ ആശുപത്രികൾ വൻതോതിൽ വാക്സിൻ വാങ്ങിക്കൂട്ടുന്നത് തടയാൻ 25 ശതമാനത്തിന്റെ വിതരണവും പണമിടപാടും കേന്ദ്രപോർട്ടൽ വഴിയാക്കിയിട്ടുണ്ട്. എന്നാൽ ഈ സംവിധാനത്തിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് സമ്പൂർണമായി സൗജന്യ വാക്സിൻ വിതരണം ഉറപ്പാക്കണമെന്ന സുപ്രീംകോടതി നിരീക്ഷണമടക്കം പരിഗണിക്കാതെയാണിത്.
ഒരേ വാക്സിൻ പല വിലകളിൽ എങ്ങനെ നൽകാനാകുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്രത്തിനോട് ചോദിച്ചിരുന്നു. വാക്സിൻ വിതരണത്തിലും വില നിർണയത്തിലും ഏകീകൃത നയം
വേണമെന്നാണ് കോടതി നിർദ്ദേശിച്ചത്. കേസിൽ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്. കേന്ദ്രം എന്തു വിശദീകരണം നൽകുകയെന്നാണ് വിമർശകർ നോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |