18 പേർക്ക് പരിക്കേറ്റു
മുംബയ്: കനത്ത മഴയെത്തുടർന്ന് മുംബയ് മലാഡിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് എട്ടു കുട്ടികളടക്കം 11 പേർ മരിച്ചു. 18പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും അടക്കം 15ഓളം പേരെ രക്ഷപെടുത്തി. പരിക്കേറ്റവരെ ബി.ഡി.ബി.എ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 12 മണിയോടെ മലാഡിലെ മാൽവാനി പ്രദേശത്തെ പാർപ്പിട സമുച്ചയത്തിലാണ് സംഭവം. മൂന്നു നില കെട്ടിടത്തിന്റെ രണ്ടുനിലകൾ അപ്പാടെ തകർന്നു വീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്.
കാലപ്പഴക്കമുള്ള കെട്ടിടത്തിനകത്ത് അപകടം നടക്കുന്ന സമയത്ത് 70 ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. അതിനാൽത്തന്നെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. പൊലീസും അഗ്‌നിശമനരക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവർത്തനം തുടരുകയാണ്.
തകർന്നുവീണ കെട്ടിടത്തിന് സമീപമുള്ള മൂന്ന് കെട്ടിടങ്ങളിൽ നിന്ന് ബൃഹത് മുംബയ് കോർപ്പറേഷൻ ആളുകളെ ഒഴിപ്പിച്ചു. ഇവയും ജീർണാവസ്ഥയിലാണ്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവും സർക്കാർ വഹിക്കും.
മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ മറ്റൊരു മൂന്നുനില കെട്ടിടവും രാത്രിയോടെ തകർന്നു വീണിരുന്നു. ഇവിടെനിന്ന് ആളുകളെ പരുക്കുകളോടെ രക്ഷപെടുത്തി. മുംബയിൽ ബുധനാഴ്ചയുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്ന് മഹാരാഷ്ട്ര മന്ത്രി അസ്‌ലം ഷെയ്ഖ് പറഞ്ഞു.
സഹായഹസ്തവുമായി മോദി
മുംബയ് അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ ധനസഹായം നൽകുമെന്നും മോദി പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |