ന്യൂഡൽഹി: പാട്നാ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ബീഹാറിൽ റിപ്പോർട്ട് ചെയ്യാതിരുന്ന 3,951 കൊവിഡ് മരണങ്ങൾ ഇന്നലെ സംസ്ഥാന സർക്കാർ പുറത്തുവിട്ടു. കൊവിഡ് രണ്ടാം തരംഗമുണ്ടായപ്പോൾ മരിച്ചവരാണിത്. ഇതുൾപ്പെടെ ഇന്നലെ രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,148 ആയി. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും വലിയ പ്രതിദിന കൊവിഡ് മരണ നിരക്കാണിത്.
ഏപ്രിൽ- മേയ് മാസങ്ങളിൽ രണ്ടാം തരംഗമുണ്ടായ സമയത്ത് ബീഹാറിലെ 38 ജില്ലകളിലെ മരണങ്ങൾ പൂർണമായി വെളിപ്പെടുത്തുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പാട്നാ ഹൈക്കോടതി ഇടപെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും കൊവിഡ് ഭേദമായ ശേഷം മറ്റ് അസുഖങ്ങൾ മൂലം മരിച്ചവരുടെയും അടക്കം കണക്കുകളാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ടത്. പുതിയ കണക്കുകൾ വന്നതോടെ സംസ്ഥാനത്ത് കൊവിഡ് വന്ന് മരിച്ചവരുടെ എണ്ണം 5,424ൽ നിന്ന് 9,429 ആയി കുതിച്ചുയർന്നു. രാജ്യത്ത് കൊവിഡ് മരണങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ 12-ാംസ്ഥാനത്തായിരുന്ന ബീഹാർ, പുതിയ കണക്ക് വന്നതോടെ അഞ്ചാം സ്ഥാനത്തെത്തി.
തലസ്ഥാനമായ പാട്നയിൽ മാത്രം 2,303 പേർ മരിച്ചു. 609 മരണങ്ങൾ റിപ്പോർട്ട് ചെയ്ത മുസാഫർപൂർ ആണ് രണ്ടാംസ്ഥാനത്ത്. ബെഗുസരായ് (316), ഈസ്റ്റ് ചംബാരൻ (391), നളന്ദ (222) ജില്ലകളും മരണസംഖ്യയിൽ മുന്നിലാണ്.
കണക്കുകൾ മൂടിവച്ചതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക് മേൽ ചാരി രക്ഷപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. കണക്കുകൾ മൂടിവയ്ക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് 94,052 കൊവിഡ് കേസുകൾ
ഇന്നലെ രാജ്യത്തെ കൊവിഡ് കേസുകളിലും നേരിയ വർദ്ധനവുണ്ടായി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം 94,052 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 4.69 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച 92,596 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകൾ പ്രകാരം 1,51,367 പേർ രോഗമുക്തരായി. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി 24 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |