ന്യൂഡൽഹി: പീഡനത്തിന് ഇടയാക്കുമെന്നതിനാൽ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്ന് ഉത്തർ പ്രദേശ് വനിതാ കമ്മിഷന്റെ നിർദ്ദേശം വിവാദമായി. അലിഗഢ് ജില്ലയിലെ ഹിയറിംഗിനിടെയാണ് വനിതാ കമ്മിഷൻ അംഗം മീനാകുമാരി ഇങ്ങനെ അഭിപ്രായ പ്രകടനം നടത്തിയത്.
''പെൺകുട്ടികൾക്ക് ഒരിക്കലും മൊബൈൽ ഫോൺ നൽകരുത്. ആൺകുട്ടികളുമായി മൊബൈലിൽ മണിക്കൂറുകൾ സംസാരം തുടങ്ങുന്ന പെൺകുട്ടികൾ പിന്നീട് അവരൊടൊപ്പം പോകുന്നു. അവരുടെ ഫോണുകൾ ആരും പരിശോധിക്കുന്നില്ല, കുടുംബാംഗങ്ങൾ ഇതേക്കുറിച്ചൊന്നും അറിയുന്നില്ലെന്നും' മീന കുമാരി പറഞ്ഞു.
''പെൺകുട്ടികളെ അമ്മമാർ നിരീക്ഷിക്കണം. അവർ ചെയ്യുന്ന കാര്യങ്ങൾക്ക് അമ്മമാർക്കാണ് ഉത്തരവാദിത്വമെന്നും'' അവർ കൂട്ടിച്ചേർത്തു.
കമ്മിഷൻ ഉപാദ്ധ്യക്ഷ അഞ്ജു ചൗധരി ഇതിനോട് വിയോജിച്ചു. മൊബൈൽ ഫോണുകൾ നൽകാതിരിക്കുന്നത് ലൈംഗിക അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പരിഹാരമല്ലെന്ന് അഞ്ജു ചൗധരി പറഞ്ഞു. ബദൗനിൽ കൂട്ടബലാത്സംഗനിരയായ പെൺകുട്ടി രാത്രിയിൽ പുറത്ത് പോയില്ലായിരുന്നെങ്കിൽ ആക്രമിക്കപ്പെടില്ലായിരുന്നുവെന്ന് ദേശീയ വനിതാ കമ്മിഷനംഗം ചന്ദ്രമുഖി ദേവി ജനുവരിയിൽ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധമുയർന്നതിടെ തുടർന്ന് അവർ പ്രസ്താവന പിൻവലിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |