ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം വീണ്ടും സജീവമാകുന്നു. അരലക്ഷത്തോളം കർഷകർ ഡൽഹയിലേക്ക് കടന്നേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് വൻ സന്നാഹത്തെ വിന്യസിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിലെ മുഴുവൻ പാതകളിലും ഡൽഹി പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. അതേസമയം, നിലവിൽ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കർഷക സംഘടനകൾ പറയുന്നത്. സിംഘു, തിക്രി, ഗാസിയാബാദ് അതിർത്തികളിൽ സമരം തുടരുന്നുണ്ട്. മറ്റു സമരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും കർഷക സംഘടനകൾ അറയിച്ചു.
എന്നാൽ ഹരിയാനയിലെ പാനിപ്പത്ത് ടോൾ പ്ലാസയിൽ നിന്നും സിംഘുവിലേക്ക് കർഷകർ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ ബാനറുകളിൽ ഡൽഹിയിലേക്കുള്ള മാർച്ചാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം, ഹരിയാനയിൽ ബി.ജെ.പി, ജെ.ജെ.പി എം.എൽ.എമാർക്കും നേതാക്കൾക്കുമെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം കനത്തു. ഉപരോധം കാരണം നേതാക്കൾക്ക് ചിലയിടങ്ങളിൽ പുറത്തിറങ്ങാനാവുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് നേതാക്കൾ വ്യക്തപരമായി പങ്കെടുക്കുന്ന കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളിലും പ്രതിഷേധിക്കണ്ടതില്ലെന്ന് കർഷക സംഘടനകൾ പ്രവർത്തകരോട് ആവശ്യപ്പെട്ടു. കർഷക സമരം ശക്തമാക്കുന്നതിെന്റ ഭാഗമായി കർഷക നേതാവ് രാകേഷ് ടികായത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഇന്നലെ സന്ദർശിച്ചിരുന്നു. അതിനിടെ, കർഷകരുമായ ചർച്ചയ്ക്ക് തയാറാണെന്നറിയിച്ച് കേന്ദ്രം രംഗത്തെത്തി. അഞ്ചുമാസമായി ഒത്തുതീർപ്പ് ചർച്ച മുടങ്ങിയിരിക്കെ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് സന്നദ്ധ അറിയിച്ചത്.
കർഷക പീഡനത്തിനിരയായ സംഭവം: മൂന്ന് പേർ അറസ്റ്റിൽ
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടക്കുന്ന തിക്രി അതിർത്തിയിൽ 25കാരി പീഡനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.
കേസിലെ പ്രധാന പ്രതിയായ അനിൽ മാലിക് എന്നയാളാണ് ആദ്യം പിടിയിലായത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനൂപ് ചിനൗത്, അങ്കുഷ് സാംഗ്‌വാൻ എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേർ.
അനിൽ മാലിക്കാണ് യുവതിയെ ആദ്യം പീഡിപ്പിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ബഹദൂർഗഡ് ഡി.എസ്.പി. പവൻ ശർമ്മ പറഞ്ഞു. പിന്നീട് യുവതി കൊവിഡ് ബാധിതയായി ഏപ്രിൽ 30ന് മരിച്ചു. തുടർന്ന് യുവതിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |