ന്യൂഡൽഹി :ഉയർന്ന പ്രതിദിനരോഗികളും മരണനിരക്കും ഓക്‌സിജൻ ക്ഷാമവുമടക്കം കൊവിഡ് രണ്ടാം തരംഗത്തിന്റെ ഇരുണ്ട ദിനങ്ങൾക്ക് ശേഷം ഡൽഹി ആശ്വാസത്തിലേക്ക്. ഏറ്റവും കുറവ് പ്രതിദിന കേസുകൾ മൂന്ന് മാസത്തിനിടെ ഇന്നലെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 255 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 72,751 സാമ്പിളുകൾ പരിശോധിച്ചു.
കടകൾ എല്ലാ ദിവസവും തുറക്കാം
കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇന്ന് മുതൽ ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കടകളും മാളുകളും രാവിലെ 10 മുതൽ രാത്രി എട്ടു വരെ തുറക്കാം. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് തുറക്കുന്നത്. ആഴ്ച ചന്തകൾക്ക് അൻപത് ശതമാനം കച്ചവടക്കാരുമായി പ്രവർത്തിക്കാം. എന്നാൽ ഒരു മുനിസിപ്പൽ സോണിൽ ഒരു കട മാത്രമേ പാടുള്ളൂ.സലൂണുകൾ തുറക്കാം. സ്പാകൾ അടച്ചിടണം.നിലവിൽ ടേക്ക് എവെയും ഹോം ഡെലിവറിയും മാത്രമായി പ്രവർത്തിച്ചിരുന്ന റെസ്‌റ്റോറന്റുകളിൽ ഇനി മുതൽ 50 ശതമാനം സീറ്റിൽ പ്രവേശനം അനുവദിക്കാം.
സർക്കാർ ഓഫീസുകളിൽ ഫുൾ ഹാജർ
സർക്കാർ ഓഫീസുകൾക്ക് മുഴുവൻ ജീവനക്കാരോടെ പ്രവർത്തിക്കാം. സ്വകാര്യ ഓഫീസുകൾക്ക് പകുതി ജീവനക്കാരുമായി ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. ആരാധനാലയങ്ങൾ തുറക്കാമെങ്കിലും ജനങ്ങൾക്ക് പ്രവേശനമില്ല
ഡൽഹി മെട്രോയും സിറ്റി ബസ് സർവീസുകളും പകുതി ആളുകളുമായി സർവീസ് നടത്തും. ഓട്ടോകളിലും ടാക്‌സികളിലും രണ്ടു പേരെ മാത്രം അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയേറ്റർ, സ്റ്റേഡിയം, സ്വിമ്മിംഗ് പൂളുകൾ, പാർക്ക്, ജിം, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ എന്നിവ തുറക്കാൻ അനുമതിയില്ല.
കൊവിഡ് ഇതുപോലെ കുറയുകയാണെങ്കിൽ നമുക്ക് സാധാരണജീവിതത്തിലേക്ക് ഉടൻ മടങ്ങാനാകും. ഈ മഹാമാരിയ്‌ക്കെതിരെ നമ്മൾ ഒന്നിച്ച് പോരാടണം.
ഡൽഹി മുഖ്യമന്ത്രി, അരവിന്ദ് കേജ്‌രിവാൾ,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |