SignIn
Kerala Kaumudi Online
Thursday, 25 April 2024 10.25 AM IST

കുടുംബത്തിൽ കുത്തിത്തിരുപ്പ്: ചിരാഗിനെ തള്ളി അഞ്ച് എൽ.ജെ.പി എംപിമാർ

chirag-paswan

പിന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാർ?

ന്യൂഡൽഹി: സ്വന്തം ഇളയച്ഛൻ അടക്കം അഞ്ച് എം.പിമാർ ലോക്സഭയിൽ പ്രത്യേക ഗ്രൂപ്പായി ഇരിക്കാൻ തീരുമാനിച്ചതോടെ ലോക് ജൻശക്തി (എൽ.ജെ.പി) അദ്ധ്യക്ഷൻ ചിരാഗ് പാസ്വാന്റെ നിലനില്പ് പ്രതിസന്ധിയിലായി. ബീഹാർ തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഭിന്നിപ്പിച്ച ചിരാഗിനോടുള്ള രാഷ്‌ട്രീയ വൈര്യം തീർക്കാൻ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറാണ് ചരടുവലിച്ചതെന്നാണ് വിവരം. എന്നാൽ ജെ.ഡി.യു ഇക്കാര്യം നിഷേധിച്ചു.

എൽ.ജെ.പി സ്ഥാപക നേതാവും ചിരാഗിന്റെ പിതാവുമായ അന്തരിച്ച രാംവിലാസ് പാസ്വാന്റെ ഇളയ സഹോദരൻ പശുപതി കുമാർ പരസ്, ചന്ദൻ സിംഗ്, പ്രിൻസ് രാജ്, വീണാ ദേവി, മെഹബൂബ് അലി കൈസർ എന്നീ എം.പിമാരാണ് പ്രത്യേക ഗ്രൂപ്പായി പരിഗണിക്കണമെന്ന് ലോക്‌സഭാ സ്പീക്കർ ഓംബിർളയ്ക്ക് കത്തയച്ചത്. പശുപതി കുമാറിനെ വിമത എം.പിമാർ പാർലമെന്ററി നേതാവായി തിരഞ്ഞെടുത്തു. ആറ് എം.പിമാരുണ്ടായിരുന്ന പാർട്ടിയിൽ ഇതോടെ ചിരാഗ് ഒറ്റയ്ക്കായി.

പാർട്ടി പിളർത്താൻ താത്പര്യമില്ലാത്തതിനാൽ അഞ്ച് എം.പിമാർ പ്രത്യേകം ഇരിക്കാൻ തീരുമാനിച്ചതായി പശുപതി കുമാർ പറഞ്ഞു. മരുമകനും പാർട്ടി ദേശീയ അദ്ധ്യക്ഷനുമായ ചിരാഗിനെ എതിർക്കുന്നില്ല. തങ്ങൾ എൻ.ഡി.എയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനുനയത്തിന് വസതിയിലെത്തിയ ചിരാഗിനെ കാണാൻ പോലും പശുപതി കുമാർ കൂട്ടാക്കിയില്ല.

ഒക്ടോബറിൽ രാംവിലാസ് പാസ്വാൻ മരിച്ച ശേഷം ചിരാഗ് പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്തതു മുതൽ പുകഞ്ഞു തുടങ്ങിയ അനൈക്യമാണ് ഇപ്പോൾ പുറത്തുവന്നത്. ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള ഭിന്നതകളെ തുടർന്ന് എൻ.ഡി.എ വിടാനും ബീഹാർ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനിച്ചത് പശുപതി കുമാർ അടക്കമുള്ള എം.പിമാരുടെ എതിർപ്പ് വകവയ്ക്കാതെയാണ്. 134 സീറ്റിൽ ഒറ്റയ്ക്ക് മത്സരിച്ച പാർട്ടി ബി.ജെ.പി സ്ഥാനാർത്ഥികളോട് മൃദു സമീപനം പുലർത്തിയത് ജെ.ഡി.യു വോട്ടുകളിൽ വൻ തോതിൽ വിള്ളലുണ്ടാക്കി. 71ൽ നിന്ന് 43 സീറ്റുകളായി കുറഞ്ഞ ജെ.ഡി.യു സംസ്ഥാനത്ത് ബി.ജെ.പിക്കും ആർ.ജെ.ഡിക്കും പിന്നിലേക്ക് തള്ളപ്പെട്ടു.

ഇതിന് പകരം വീട്ടാൻ നിതീഷ് കുമാർ, ജെ.ഡി.യു നേതാവ് രാജീവ് രഞ്ജനും ബീഹാർ ഡെപ്യൂട്ടി സ്പീക്കർ മഹേശ്വർ ഹസാരിയും വഴി നടത്തിയ നീക്കങ്ങളാണ് അഞ്ച് എം.പിമാരുടെ വിമത നീക്കത്തിൽ കലാശിച്ചതെന്നാണ് സൂചന. രാംവിലാസ് പാസ്വാൻ മരിച്ച ശേഷം ചിരാഗും പശുപതി കുമാറും തമ്മിൽ ഉടക്കാണ്. പശുപതി തന്റെ രക്തമല്ലെന്ന് ചിരാഗ് പറഞ്ഞിരുന്നു. ഇളയച്ഛൻ മരിച്ചതായി കണക്കാക്കിക്കോളൂ എന്ന് പശുപതിയും. തുടർന്ന് ബീഹാർ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകളിലും മറ്റും പശുപതിയെ അകറ്റി നിറുത്തി.

ബി.ജെ.പിയുടെ അറിവോടെയുള്ള നീക്കങ്ങളിൽ ഹാജിപൂർ എം.പിയായ പശുപതി കുമാറിന് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി അറിയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CHIRAG PASWAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.