ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാം വ്യാപനത്തിന് കാരണമായ ഡെൽറ്റാ വകഭേദത്തിന് (ബി 1.617.2) വീണ്ടും ജനിതക മാറ്റം സംഭവിച്ച് ഡെൽറ്റാപ്ളസ് (എ.വൈ.1) എന്നൊരു വൈറസ് വകഭേദം കൂടി കണ്ടെത്തിയെങ്കിലും ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ.
വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിച്ച ശേഷം പിടിച്ചു നിൽക്കാൻ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് രൂപമാറ്റമുണ്ടായത്. യൂറോപ്പ്, ഏഷ്യ, അമേരിക്ക വൻകരകളിലെ ചില രാജ്യങ്ങളിൽ കണ്ടെത്തിയ പുതിയ വകഭേദം നിലവിൽ ഇന്ത്യയിൽ ആറിടത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്സിനുകളോടുള്ള പുതിയ വകഭേദത്തിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.
ആശങ്കയായി മരണനിരക്ക്
രാജ്യത്ത് കൊവിഡ് പ്രതിദിന നിരക്ക് പിടിച്ചു നിറുത്താൻ കഴിഞ്ഞെങ്കിലും മരണ നിരക്കിലെ വർദ്ധനവ് ആശങ്കയാകുന്നു. ഏപ്രിൽ ഒന്നിന് ശേഷം രാജ്യത്ത് ഇതുവരെ 2.1 ലക്ഷം കൊവിഡ് മരണങ്ങളുണ്ടായി. ഒരാഴ്ചയ്ക്കിടെ 19ശതമാനം വർദ്ധനവുണ്ടായി. ചില സംസ്ഥാനങ്ങളിലെ 80 ശതമാനം കൊവിഡ് മരണം സംഭവിച്ചതും ഏപ്രിൽ ഒന്നിന് ശേഷമാണ്. ഇന്നലെയും 3,921 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ ഒന്നിന് ശേഷം റിപ്പോർട്ട് ചെയ്‌ത 1.18 ലക്ഷം മരണങ്ങളും മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, ഡൽഹി, ഉത്തർപ്രദേശ് എന്നീ കൊവിഡ് രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.
ബീഹാറിൽ ഹൈക്കോടതി ഇടപെട്ട് മൂടിവച്ച കണക്കുകൾ കൂടി പുറത്തുവന്നതാണ് കഴിഞ്ഞയാഴ്ച കൊവിഡ് മരണക്കണക്കുകൾ കുത്തനെ ഉയരാൻ ഇടയാക്കിയത്. ബീഹാറിൽ ഒറ്റയടിക്ക് 4000ത്തോളം മരണങ്ങളാണ് പുറത്തുവന്നത്. ഉത്തരാഖണ്ഡ്, അസാം, ഗോവ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മരണങ്ങളിൽ 60ശതമാനവും കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളിൽ സംഭവിച്ചതാണ്.
70,421 പുതിയ കേസുകൾ
രാജ്യത്തെ കൊവിഡ് പ്രതിദിന വർദ്ധന 70, 421 ആയി കുറഞ്ഞു. നിലവിൽ 9,73,158 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |