കൊൽക്കത്ത: ബി.ജെ.പിയെ തറപറ്റിച്ച് പശ്ചിമബംഗാളിൽ വൻ വിജയം കൊയ്യാൻ മമതാബാനർജിയെ സഹായിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ കമ്പനിയായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുമായി കരാർ പുതുക്കി തൃണമൂൽ കോൺഗ്രസ്. 2026 വരെ കമ്പനി സംസ്ഥാനത്ത് പ്രവർത്തനങ്ങൾ തുടരും.
എന്നാൽ, പ്രശാന്ത് കിഷോർ ആയിരിക്കില്ല സംഘത്തെ നയിക്കുന്നത്. പകരം 9 അംഗ സമിതിയാകും ബംഗാളിൽ മമതയ്ക്ക് വേണ്ടി പ്രവർത്തിക്കുക. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് പ്രശാന്തിന്റെ ടീമിനെ വിടാതെ കൂടെ നിറുത്താൻ മമത തീരുമാനിച്ചത്. കിഷോർ ഇല്ലാതെ, സംഘം എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തുക എന്നാണ് രാഷ്ട്രീയ ലോകം ചിന്തിക്കുന്നത്.
ബംഗാളിൽ മമതയ്ക്ക് വേണ്ടി പ്രവർത്തിക്കുമ്പോഴും, തമിഴ്നാട്ടിൽ ഡി.എം.കെയ്ക്ക് വേണ്ടിയും പ്രശാന്തും സംഘവും ജോലി ചെയ്തിരുന്നു.ബംഗാളിന് പുറത്തേക്ക് പാർട്ടിയെ വളർത്താൻ മമത ശ്രമം ആരംഭിച്ചതായാണ് വിവരം. മുതിർന്ന നേതാവായ പാർത്ഥ ചാറ്റർജി ഇതിന്റെ സൂചന നൽകിയിരുന്നു. കഴിഞ്ഞയാഴ്ച, പ്രശാന്തിനൊപ്പം മമത എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിനെ കണ്ടിരുന്നു. 2024 തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കങ്ങൾ ശരദ് പവാറും മമതയും ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |